കൊച്ചി: എറണാകുളം ചെങ്ങമനാട്ടില്‍ നായയുടെ കഴുത്തില്‍ കുരുക്കിട്ട് ടാക്‌സി കാറിന്റെ പിന്നില്‍ കെട്ടിയിട്ട ശേഷം വാഹനം ഓടിച്ചു പോയ സംഭവത്തില്‍ കാര്‍ ഡ്രൈവര്‍ അറസ്‌റ്റില്‍. നെടുമ്പാശേരി പുത്തന്‍വേലിക്കര ചാലാക്ക കോന്നംഹൗസില്‍ യൂസഫിനെയാണ് ചെങ്ങമനാട് പോലീസ് അറസ്‌റ്റ് ചെയ്‌തത്. ഇയാള്‍ക്കെതിരെ ഐപിസി 428, 429 വകുപ്പുകള്‍ പ്രകാരവും പ്രിവന്‍ഷന്‍ ഓഫ് ക്രുവല്‍റ്റി ടു അനിമല്‍സ് നിയമ പ്രകാരവുമാണ് കേസ് എടുത്തത്.
അതേസമയം നായയോട് കാട്ടിയ ക്രൂരതയില്‍ യൂസഫിനെതിരെ മോട്ടോര്‍ വാഹന വകുപ്പും നടപടി സ്വീകരിക്കും. മന്ത്രി എകെ ശശീന്ദ്രനാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്‌റ്റിലൂടെ അറിയിച്ചത്. ഡ്രൈവറുടെ ലൈസന്‍സ് റദ്ദാക്കാന്‍ മോട്ടോര്‍ വാഹന വകുപ്പിന് മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മോട്ടോര്‍ വാഹന വകുപ്പ് വാഹനം പിടിച്ചെടുത്ത് പോലീസിന് കൈമാറി.
കഴിഞ്ഞ ദിവസം രാവിലെ 11 മണിയോടെ എറണാകുളം ചെങ്ങമനാട് അത്താണി ഭാഗത്താണ് മനുഷ്യ മനസാക്ഷിയെ നടുക്കിയ സംഭവം നടന്നത്. യൂസഫ് താന്‍ ഓടിച്ചിരുന്ന കാറിന്റെ പിന്നില്‍ നായയെ കഴുത്തില്‍ കുടുക്കിട്ട് കെട്ടിയ ശേഷം ഓടിച്ചു പോവുകയായിരുന്നു. കാറിന്റെ പിന്നാലെ ബൈക്കില്‍ വരികയായിരുന്ന അഖില്‍ എന്നയാള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയതോടെയാണ് ഈ ക്രൂരകൃത്യം പുറംലോകം അറിഞ്ഞത്.
ആശുപത്രിയില്‍ നിന്ന് മടങ്ങിവരുന്ന വഴിയാണ് സംഭവം അഖിലിന്റെ ശ്രദ്ധയില്‍പ്പെടുന്നത്. നായ കാറിനു പിന്നാലെ ഓടുന്നതായാണ് ദൂരെനിന്ന് നോക്കിയപ്പോള്‍ ആദ്യം ഇദ്ദേഹത്തിന് തോന്നിയത്. എന്നാല്‍ അടുത്തെത്തിയപ്പോഴാണ് ഞെട്ടിപ്പിക്കുന്ന ക്രൂരത വ്യക്‌തമായത്.
നായയുടെ കഴുത്തില്‍ കുരുക്കിട്ട് കാറിന്റെ പിന്നില്‍ കെട്ടിവലിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാദ്ധ്യമങ്ങളില്‍ നിമിഷ നേരം കൊണ്ടാണ് പ്രചരിച്ചത്. തുടര്‍ന്ന് ദൃശ്യങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട ചെങ്ങമനാട് പോലീസ് സ്വമേധയാ കേസ് രജിസ്‌റ്റര്‍ ചെയ്യുക ആയിരുന്നു.
മൂവാറ്റുപുഴ ആസ്‌ഥാനമായി പ്രവര്‍ത്തിക്കുന്ന ദയ ആനിമല്‍ വെല്‍ഫയര്‍ ഓര്‍ഗനൈസേഷന്‍ കണ്ടെത്തിയ പരിക്കേറ്റ നായയെ പ്രാഥമിക പരിശോധനക്കായി പറവൂര്‍ മൃഗാശുപത്രിയില്‍ പ്രവേശിപ്പിച്ചതായി മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. പ്രാഥമിക ചികില്‍സക്ക് ശേഷം വിദഗ്ധ പരിശോധനക്കായി നായയെ ശനിയാഴ്‌ച തൃപ്പുണിത്തുറയിലെ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോകുമെന്നാണ് അറിയുന്നത്.
Read Also: സംഘർഷാവസ്‌ഥ തുടരാൻ കാരണം ചൈനയുടെ ഏകപക്ഷീയ നീക്കങ്ങൾ; ഇന്ത്യ