മുംബൈ: കുനൂർ ഹെലികോപ്റ്റർ അപകടത്തിൽ അന്തരിച്ച ഗ്രൂപ്പ് ക്യാപ്റ്റൻ വരുൺ സിംഗിന്റെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിച്ച് മഹാരാഷ്‌ട്ര സർക്കാർ. ഒരു കോടി രൂപയാണ് ധനസഹായം പ്രഖ്യാപിച്ചിരിക്കുന്നത്. അതേസമയം, വരുൺ സിംഗിന്റെ മൃതദേഹം വസതിയിൽ എത്തിച്ചു. സംസ്‌കാരം നാളെ നടക്കും. പൂർണ ബഹുമതികളോടെ മൃതദേഹം നാളെ സംസ്‌കരിക്കുമെന്ന് വ്യോമസേന അറിയിച്ചു.
ഇന്നലെ രാവിലെയാണ് ഹെലികോപ്റ്റര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിൽസയിലായിരുന്ന ഗ്രൂപ്പ് ക്യാപ്റ്റന്‍ വരുണ്‍ സിംഗ് മരണത്തിന് കീഴടങ്ങിയത്. ബെംഗളൂരുവിലെ വ്യോമസേന ആശുപത്രിയില്‍ ആയിരുന്നു അന്ത്യം. വരുണ്‍ സിംഗിന്റെ പിതാവ് റിട്ട. കേണൽ കെപി സിംഗും അടുത്ത ബന്ധുക്കളും പുലര്‍ച്ചയോടെ ബെംഗളൂരുവില്‍ എത്തിയിരുന്നു. വരുണ്‍ സിംഗിന്റെ സഹോദരന്‍ നാവികസേനയിലാണ്.
രാജ്യം ശൗരചക്ര നല്‍കി ആദരിച്ച സൈനികനാണ് വരുൺ സിംഗ്. വെല്ലിങ്ടൺ ഡിഫൻസ് സർവീസസ് സ്‌റ്റാഫ് കോളേജിലെ ഡയറക്റ്റിംഗ് സ്‌റ്റാഫായിരുന്നു. കഴിഞ്ഞ ബുധനാഴ്‌ചയാണ് ഊട്ടിക്ക് സമീപം കൂനൂരിൽ 14 പേർ സഞ്ചരിച്ച ഹെലികോപ്റ്റർ തകർന്നു വീണത്. സംയുക്‌തസേനാ മേധാവി ബിപിൻ റാവത്തും ഭാര്യ മധുലിക റാവത്തും ഉൾപ്പെടെ 13 പേർ അപകട ദിവസം തന്നെ മരിച്ചിരുന്നു.
Most Read: ജമ്മു കശ്‌മീർ ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെ നീക്കണം; രാഷ്‌ട്രപതിക്ക് കത്തയച്ച് യെച്ചൂരി