കണ്ണൂർ: 30 വർഷമായി മാലിന്യം പേറി ഒഴുക്ക് നിലച്ച മമ്പലം-വാടിപ്പുറം തോട് ഇനി തടസമില്ലാതെ ഒഴുകും. ശുചീകരണ പ്രവർത്തനങ്ങൾ നടക്കാത്ത തോട് പ്രദേശത്തെ നാല് നഗരസഭാ കൗൺസിലർമാരുടെ നേതൃത്വത്തിൽ ജനകീയ കൂട്ടായ്‌മയിലൂടെ ശുചീകരിച്ചു.
പയ്യന്നൂർ റെയിൽവേ സ്‌റ്റേഷൻ പരിസരത്തുകൂടി ഒഴുകുന്ന തോട്, മാലിന്യവും ചെളിയും നിറഞ്ഞ് മരങ്ങൾ വളർന്ന് പൂർണമായും ഒഴുക്ക് നിലച്ച അവസ്‌ഥയിലായിരുന്നു. ഇതേത്തുടർന്ന് തെക്കെ മമ്പലം, കാനം, മമ്പലം, സുരഭി നഗർ, കേളോം, കൊറ്റി, വാടിപ്പുറം പ്രദേശങ്ങളിൽ മഴക്കാലങ്ങളിൽ വെള്ളപ്പൊക്കം ഉണ്ടാകുന്നത് പതിവായി.
തോടിന്റെ ഒരു കിലോമീറ്ററോളം റെയിൽവേയുടെ അധീന പ്രദേശത്തായത് ശുചീകരണത്തിന് തടസമായിരുന്നു. പലതവണ റെയിൽവേ അധികൃതരുമായി ബന്ധപ്പെട്ടതിനെ തുടർന്നാണ് തോട് ശുചീകരിക്കാനുള്ള അനുമതി ലഭിച്ചത്.
കഴിഞ്ഞ തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ തോട് വീണ്ടെടുക്കുമെന്ന ഉറപ്പ് ഈ പ്രദേശങ്ങളിലെ ജനങ്ങൾക്ക് സിപിഎം നൽകിയിരുന്നു. എം പ്രസാദ്, ഇ ശാരിക, പി ഷിജി, ഹസീന കാട്ടൂർ എന്നീ കൗൺസിലർമാരുടെ സാനിറ്റേഷൻ ഫണ്ടും നാട്ടുകാരുടെ സംഭാവനയും സ്വീകരിച്ചാണ് തോട് ശുചീകരിച്ചത്. മണ്ണുമാന്തിയന്ത്രം ഉപയോഗിച്ച് തോട്ടിലെ ചെളിയും മാലിന്യവും മരങ്ങളും നീക്കം ചെയ്‌തു. വിദഗ്‌ധരായ തൊഴിലാളികളും ശുചീകരണ പ്രവർത്തനങ്ങളിൽ പങ്കുചേർന്നിരുന്നു.
നാടൊന്നാകെ അണിചേർന്നതോടെ രണ്ടര കിലോമീറ്റർ നീളമുള്ള തോട് തടസമില്ലാതെ ഒഴുകാൻ പാകത്തിലായെന്ന് ശുചീകരണ പ്രർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന കൗൺസിലർ എം പ്രസാദും പിവി പ്രഭാകരനും പറഞ്ഞു.
നഗരസഭാ ചെയർപേഴ്‌സൺ കെവി ലളിത, വൈസ് ചെയർമാൻ പിവി കുഞ്ഞപ്പൻ, സ്‌റ്റാന്റിങ് കമ്മിറ്റി ചെയർമാൻമാരായ ടി വിശ്വനാഥൻ, ടിപി സമീറ, വിവി സജിത, നഗരസഭാ സെക്രട്ടറി കെആർ അജി, ഹെൽത്ത് ഇൻസ്‌പെക്‌ടർ സുബൈർ എന്നിവർ സ്‌ഥലം സന്ദർശിച്ചു. വരും വർഷങ്ങളിൽ നവീകരിച്ച തോട് സംരക്ഷിക്കാൻ പദ്ധതി തയ്യാറാക്കുമെന്നും നഗരസഭാ അധികൃതർ അറിയിച്ചു.
Malabar News: കോവിഡ് ഹെൽപ് ഡസ്‌കിലേക്ക് രണ്ടാംഘട്ട സാമഗ്രികൾ കൈമാറി