ന്യൂഡെൽഹി: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നേരിട്ട കനത്ത പരാജയത്തെ വിമർശിച്ച് മുൻ കേന്ദ്ര മന്ത്രിയും കോൺഗ്രസ് നേതാവുമായ പി ചിദംബരം. മുതിർന്ന നേതാവ് കപിൽ സിബലിന് പിന്നാലെയാണ് ചിദംബരവും വിമർശനവുമായി എത്തിയിരിക്കുന്നത്. സമൂഹത്തിന്റെ അടിത്തട്ട് വരെ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന സാന്നിദ്ധ്യം ഇപ്പോഴില്ലെന്നും ദുര്‍ബലമായിട്ടുണ്ടെന്നും ചിദംബരം ‘ദൈനിക് ഭാസ്‌കർ’ പത്രത്തിന് നല്‍കിയ അഭിമുഖത്തിൽ ആരോപിച്ചു.
“ഗുജറാത്ത്, മധ്യപ്രദേശ്, ഉത്തര്‍പ്രദേശ്, കര്‍ണാടക എന്നിവിടങ്ങളിലെ ഉപതിരഞ്ഞെടുപ്പ് ഫലങ്ങൾ ആശങ്കയുണ്ടാക്കുന്നു. പാര്‍ട്ടി സാന്നിദ്ധ്യം ഇല്ലാതായി അല്ലെങ്കില്‍ ദുര്‍ബലമാക്കപ്പെട്ടു എന്നാണ് ഈ തിരഞ്ഞെടുപ്പ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. ബിഹാറിൽ ആര്‍ജെഡി-കോണ്‍ഗ്രസ് സഖ്യത്തിന് ജയിക്കാനുള്ള അവസരമുണ്ടായിരുന്നു. എന്നിട്ടും വിജയത്തോട് വളരെ അടുത്ത് നിന്നിട്ടും എന്തുകൊണ്ടാണ് തോറ്റത് എന്ന വിഷയം സമഗ്രമായി അവലോകനം ചെയ്യണം. സംഘടനയുടെ ബലമനുസരിച്ചല്ല കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ മൽസരിച്ചത്. 20 വര്‍ഷമായി ബിജെപിയോ സഖ്യകക്ഷികളോ വിജയിച്ച 25 സീറ്റുകളിലേക്കാണ് കോണ്‍ഗ്രസ് മൽസരിച്ചത്. കുറഞ്ഞത് 45 സീറ്റിലേക്കെങ്കിലും പാര്‍ട്ടി മൽസരിക്കേണ്ടതായിരുന്നു”- ചിദംബരം പറഞ്ഞു.
നേരത്തെ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ മോശം പ്രകടനത്തെ വിമര്‍ശിച്ച് കപില്‍ സിബലും രംഗത്തെത്തിയിരുന്നു. കോണ്‍ഗ്രസിന് ഉത്തരേന്ത്യന്‍ സംസ്‌ഥാനങ്ങളില്‍ പ്രസക്‌തിയില്ലാതായി എന്നായിരുന്നു സിബലിന്റെ പ്രസ്‌താവന. കോൺഗ്രസിന് സംഭവിച്ചതെന്താണ് എന്നത് സംബന്ധിച്ച് പാർട്ടിയിൽ ഒരു ചർച്ചയും നടക്കുന്നില്ലെന്നും പരാജയങ്ങളെ കുറിച്ച് പറയാൻ നേതൃത്വം ഇതുവരെ തയ്യാറായിട്ടില്ലെന്നും കപിൽ സിബൽ കുറ്റപ്പെടുത്തിയിരുന്നു.
Related News: വാക്ക് മാത്രം, പ്രവർത്തിയില്ല; കപിൽ സിബലിന് മറുപടിയുമായി അധീർ രഞ്‌ജൻ ചൗധരി