തിരുവനന്തപുരം: ഡിസിസി പുനഃസംഘടന മാറ്റിവച്ചത് മുതിര്‍ന്ന നേതാക്കള്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താനും സുധാകരനും നേതൃത്വത്തിൽ ഇരിക്കുന്നതിനാല്‍ കാര്യങ്ങള്‍ അന്തിമമായി തീരുമാനിക്കുന്നത് തങ്ങളാണ്. തങ്ങള്‍ രണ്ടാളും ആലോചിച്ച് കാര്യങ്ങള്‍ തീരുമാനിക്കും. തങ്ങള്‍ക്ക് കാര്യങ്ങള്‍ തീരുമാനിക്കാന്‍ കെപിസിസിയുടെ അനുമതിയുണ്ട്. പരാതിയും പരിഭവവും സ്വാഭാവികമെന്നും വിഡി സതീശന്‍ പറഞ്ഞു.
അതേസമയം, കെപിസിസി പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടിയിൽ കെപിസിസി അധ്യക്ഷൻ കെ സുധാകരൻ അതൃപ്‌തി അറിയിച്ചു. കടിച്ചുതൂങ്ങാനില്ലെന്ന് സുധാകരന്‍ വ്യക്‌തമാക്കി. അതൃപ്‌തി അറിയിച്ച് സുധാകരൻ ഹൈക്കമാന്‍ഡിന് കത്തയച്ചു.
എതിര്‍ത്ത എംപിമാര്‍ ആരെന്ന് അറിയിച്ചിട്ടുപോലുമില്ലെന്ന് സുധാകരന്‍ കത്തില്‍ ആരോപിക്കുന്നു. പാർട്ടിയിലെ ഗ്രൂപ്പുകളുമായും വിവിധ വിഭാഗം നേതാക്കളുമായും മാരത്തൺ ചർച്ചകൾ നടത്തിയും എല്ലാവരിൽ നിന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും സ്വീകരിച്ച ശേഷമാണ് കെപിസിസി, ഡിസിസി പുനഃസംഘടനാ പട്ടിക തയ്യാറാക്കിയതെന്ന് കെ സുധാകരൻ ചൂണ്ടിക്കാട്ടുന്നു.
പുനഃസംഘടനയിൽ ഗ്രൂപ്പ് നേതാക്കൾക്ക് അടക്കം പരാതിയില്ല എന്നിരിക്കെ അവസാനഘട്ടത്തിൽ ഇത് നിർത്തിവച്ചതിനെ കെപിസിസി നേതൃത്വം സംശയത്തോടെയാണ് കാണുന്നത്. പിൻവാതിലിലൂടെ പാർട്ടി പിടിക്കാൻ ശ്രമിക്കുന്ന ചിലരുടെ നീക്കങ്ങളെ പിന്തുണക്കരുതെന്നും സുധാകരൻ എഐസിസി നേതൃത്വത്തിന് അയച്ച കത്തിൽ ആവശ്യപ്പെട്ടു.
പുനഃസംഘടനുമായി ബന്ധപ്പെട്ട് എംപിമാർ പരാതി നൽകിയെങ്കിൽ ആ പരാതി കെപിസിസിക്ക് കൈമാറണമെന്നും ഹൈക്കമാൻഡിനോട് സുധാകരൻ ആവശ്യപ്പെട്ടിട്ടുണ്ട്.
Most Read: റഷ്യൻ സേന കീവിലേക്ക്; ഇന്ത്യക്കാർ ഉടൻ കീവ് വിടണമെന്ന മുന്നറിയിപ്പുമായി കേന്ദ്രം