ന്യൂഡെൽഹി: റഷ്യൻ സൈന്യത്തിന്റെ വാഹനവ്യൂഹം ഉടൻ തന്നെ കീവിൽ പ്രവേശിക്കുമെന്ന റിപ്പോർട്ടുകൾ പുറത്തു വന്നതോടെ ഇന്ത്യക്കാർക്ക് മുന്നറിയിപ്പുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. ഇന്ത്യൻ പൗരൻമാർ എത്രയും വേഗം യുക്രൈൻ തലസ്‌ഥാനമായ കീവ് വിടണമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇതിനായി ട്രെയിനുകളോ, മറ്റ് മാർഗങ്ങളോ ഉപയോഗിക്കാനും ഇന്ത്യൻ എംബസി നിർദ്ദേശം നൽകി.
40 മൈല്‍ ദൂരത്തിലുള്ള റഷ്യന്‍ സൈനിക വാഹന വ്യൂഹം ഉടന്‍ കീവില്‍ പ്രവേശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം യുക്രൈനിലെ കേഴ്‌സണ്‍ നഗരം റഷ്യ പിടിച്ചെടുത്തു. നഗരത്തിലെ റോഡുകള്‍ പൂര്‍ണമായും റഷ്യന്‍ സേന അടക്കുകയും, ചെക്‌പോസ്‌റ്റുകൾ സ്‌ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്. കഴിഞ്ഞ 48 മണിക്കൂറിനിടെ ഖാര്‍ക്കീവിലാണ് ഏറ്റവും കൂടുതല്‍ ആക്രമണമുണ്ടായത്. ഖാര്‍ക്കീവില്‍ മാത്രം 12ലധികം പേര്‍ കൊല്ലപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ വ്യക്‌തമാക്കുന്നത്.
യുക്രൈനിലെ സ്‌ഥിതിഗതികൾ കൂടുതൽ രൂക്ഷമാകുന്ന സാഹചര്യത്തിൽ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരിച്ചെത്തിക്കുന്നതിനുള്ള നടപടികൾ കൂടുതൽ വേഗത്തിലാക്കുകയാണ് അധികൃതർ. ഇതിനായി പ്രധാനമന്ത്രി നിർദ്ദേശവും നൽകിയിട്ടുണ്ട്. കൂടാതെ ഓപ്പറേഷൻ ഗംഗയിൽ ഇനി വ്യോമസേനയും ഭാഗമാകും. സി 7 വിമാനങ്ങൾ ഇന്ന് മുതലാണ് ഓപ്പറേഷൻ ഗംഗയുടെ ഭാഗമാകുക.
Read also: പുനഃസംഘടന നിർത്തിവച്ച ഹൈക്കമാൻഡ് നടപടി; അതൃപ്‌തി അറിയിച്ച് കെ സുധാകരൻ