കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയക്കിടെ യുവതിയുടെ വയറ്റിൽ കത്രിക കുടുങ്ങിയെന്ന പരാതിയിൽ വിദഗ്‌ധ സമിതി റിപ്പോർട് സമർപ്പിച്ചു. കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേത് അല്ലെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കത്രിക എവിടെ നിന്നാണ് യുവതിയുടെ വയറ്റിൽ കുടുങ്ങിയതെന്ന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും വിദഗ്‌ധ സമിതി റിപ്പോർട്ടിൽ പറയുന്നു.
2017ൽ ആണ് കോഴിക്കോട് മെഡിക്കൽ കോളേജിൽ ഹർഷിനയെന്ന യുവതിക്ക് സിസേറിയൻ നടന്നത്. ആശുപത്രിയിലെ ഇൻസ്ട്രുമെന്റൽ രജിസ്‌റ്റർ പരിശോധിച്ചതിൽ കത്രിക നഷ്‌ടപ്പെട്ടതായി കണ്ടെത്താൻ ആയിട്ടില്ലെന്നാണ് റിപ്പോർട്. ഇതിന് മുൻപ് യുവതിക്ക് 2012ലും 2016ലും സിസേറിയൻ നടത്തിയത് താമരശേരി ആശുപത്രിയിലാണ്.
ആ കാലഘട്ടത്തിൽ ഇൻസ്ട്രുമെന്റൽ രജിസ്‌റ്റർ ഇല്ലാത്തതിനാൽ കത്രിക എവിടെ നിന്നാണ് കുടുങ്ങിയതെന്ന് മെഡിക്കൽ സംഘത്തിന് കണ്ടെത്താൻ കഴിഞ്ഞില്ലെന്നും അന്വേഷണ സംഘം റിപ്പോർട്ടിൽ പറയുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് സ്വകാര്യ ആശുപത്രിയിലെ സ്‌കാനിങ്ങിൽ കത്രിക കണ്ടെത്തിയതും മെഡിക്കൽ കോളേജിലെ ശസ്‌ത്രക്രിയയിലൂടെ പുറത്തെടുത്തതും.
താമരശേരി സ്വദേശിയായ ഹർഷീന അഷ്‌റഫ് എന്ന യുവതിയുടെ വയറ്റിലാണ് കത്രിക കണ്ടെത്തിയത്. അഞ്ചു വർഷമായി കത്രിക യുവതിയുടെ വയറ്റിലായിരുന്നു. ശാരീരിക അസ്വസ്‌ഥതകളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ നടത്തിയ പരിശോധനയിലാണ് വയറ്റിൽ കത്രിക ഉള്ളതായി കണ്ടെത്തിയത്. യുവതി നൽകിയ പരാതിയെ തുടർന്ന് ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് രണ്ടു സമിതിയെ കൊണ്ട് അന്വേഷണം നടത്തിയിരുന്നു.
എന്നാൽ, അന്വേഷണത്തിൽ കത്രിക കോഴിക്കോട് മെഡിക്കൽ കോളേജിന്റേതാണെന്ന് കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ആദ്യ അന്വേഷണത്തെ തുടർന്ന് വിശദമായ അന്വേഷണം നടത്തി റിപ്പോർട് സമർപ്പിക്കാൻ വിദഗ്‌ധ സമിതിയെ ചുമതലപ്പെടുത്തുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെയും തൃശൂർ ജില്ലാ ആശുപത്രിയിലെയും സർജറി, ഗൈനക്കോളജി ഡോക്‌ടർമാർ ഉൾപ്പെട്ടതാണ് അന്വേഷണ സംഘം.
Most Read: ടാർഗറ്റ് അടിസ്‌ഥാനത്തിൽ ശമ്പളം; തീരുമാനം എടുത്തിട്ടില്ലെന്ന് ഗതാഗത മന്ത്രി