ന്യൂഡെല്‍ഹി : സ്‌പുട്നിക് 5 വാക്‌സിന്റെ ഇന്ത്യയിലെ രണ്ടാംഘട്ട പരീക്ഷണങ്ങള്‍ അടുത്ത ആഴ്‌ചയോടെ ആരംഭിക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. കോവിഡ് പ്രതിരോധത്തിനായി റഷ്യ വികസിപ്പിച്ച വാക്‌സിനാണ് സ്‌പുട്‌നിക് 5. വാക്‌സിന്റെ രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങളാണ് ഇന്ത്യയില്‍ നടക്കാനൊരുങ്ങുന്നത്. രണ്ടാംഘട്ട പരീക്ഷണം 100 പേരിലും, മൂന്നാംഘട്ട പരീക്ഷണം 1500 പേരിലും നടക്കും. ഇതിനായി വാക്‌സിന്റെ ആദ്യബാച്ച് കാണ്‍പൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തിക്കും. സ്‌പുട്‌നിക് 5 വാക്‌സിന് 92 ശതമാനം വിജയഫലമാണ് റഷ്യ അവകാശപ്പെടുന്നത്.
അതേസമയം തന്നെ ഇന്ത്യയില്‍ വികസിപ്പിക്കുന്ന കൊവാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണങ്ങളും ഇന്ത്യയില്‍ നടക്കാനൊരുങ്ങുകയാണ്. അലിഗഢ് മുസ്‌ലിം സര്‍വകലാശാലക്ക് കീഴിലെ ജവഹര്‍ലാല്‍ നെഹ്റു മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടക്കുന്ന മൂന്നാംഘട്ട പരീക്ഷണങ്ങള്‍ക്കായി ഇതിനോടകം തന്നെ 250 ല്‍ അധികം പേര്‍ സന്നദ്ധത അറിയിച്ചു മുന്നോട്ട് വന്നിട്ടുണ്ട്.
15 കേന്ദ്രങ്ങളിലാണ് കൊവാക്‌സിന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ നടക്കുന്നത്. അവസാനഘട്ട പരീക്ഷണങ്ങള്‍ പൂര്‍ത്തിയാകുന്നതോടെ കൊവാക്‌സിന്‍ രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി ഉപയോഗിക്കാൻ സാധിക്കുമെന്ന വിശ്വാസത്തിലാണ് അധികൃതര്‍. 2021 ഫെബ്രുവരിയില്‍ വാക്‌സിന്‍ പുറത്തിറക്കാന്‍ സാധിക്കുമെന്നാണ് കൊവാക്‌സിന്റെ നിര്‍മ്മാതാക്കളായ ഭാരത് ബയോടെക് പ്രതീക്ഷിക്കുന്നത്.
Read also : കോവിഡ് പ്രതിരോധം; ഡെല്‍ഹിയില്‍ പരിശോധനകള്‍ ഉയര്‍ത്തും, സിആര്‍പിഎഫ് ഡോക്‌ടർമാരെ എത്തിക്കും