കാബൂൾ: അഫ്‌ഗാനിലെ മുഴുവൻ സർക്കാർ ജീവനക്കാർക്കും പൊതുമാപ്പ് പ്രഖ്യാപിച്ച് താലിബാൻ. പൊതുമാപ്പ് നൽകിയെന്നും മുഴുവൻ സർക്കാർ ജീവനക്കാരും ഓഫിസുകളിൽ ജോലിക്കെത്തണമെന്നും താലിബാൻ ഭരണകൂടം ആവശ്യപ്പെട്ടു. അഫ്‌ഗാനിൽ ഭരണം പിടിച്ചെടുത്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് താലിബാന്റെ പുതിയ നീക്കം.
ഓഗസ്‌റ്റ് 15ന് അഫ്‌ഗാനിസ്‌ഥാനിൽ അധികാരം പിടിച്ചെടുത്ത താലിബാൻ കാബൂൾ കൊട്ടാരത്തിൽ നിന്ന് രാജ്യത്തിന്റെ കറുപ്പും ചുവപ്പും പച്ചയും ചേർന്ന പതാക നീക്കം ചെയ്‌തിരുന്നു. പകരം താലിബാന്റെ കൊടി നാട്ടുകയും ചെയ്‌തു. കാബൂൾ കൊട്ടാരത്തിൽ നിന്നുള്ള ദൃശ്യങ്ങൾ അറബ് മാദ്ധ്യമമായ അൽ ജസീറയാണ് പുറത്ത് വിട്ടത്. രാജ്യം ഇനി ‘ഇസ്‍ലാമിക് എമിറേറ്റ് ഓഫ് അഫ്‌ഗാനിസ്‌ഥാന്‍ എന്നാണ് അറിയപ്പെടുകയെന്ന് താലിബാൻ പ്രഖ്യാപിച്ചിരുന്നു.
അതേസമയം, അഫ്‌ഗാനിസ്‌ഥാനിൽ നിന്ന് ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരെ അടക്കം ഒഴിപ്പിക്കാനുള്ള നീക്കങ്ങൾ ഇന്ത്യ ആരംഭിച്ചു. ഇതിന്റെ ആദ്യപടിയായി കാബൂൾ എംബസി അടച്ചു.
അഫ്‌ഗാനിലെ എല്ലാ നയതന്ത്ര ഓഫിസുകളും ഇന്ത്യ അടച്ചിട്ടുണ്ട്. അൽപസമയം മുൻപാണ് കാബൂളിലെ ഹമീദ് കർസായ് അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ നിന്ന് 120 ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്‌ഥരെയും മറ്റ് 10 പേരെയും വഹിച്ചുള്ള വ്യോമസേനാ വിമാനം പറന്നുയർന്നത്.
Read Also:ഗതാഗത നിയമലംഘനം; നാലര ലക്ഷത്തോളം വാഹനങ്ങൾ കരിമ്പട്ടികയിൽ