നാദാപുരം: തൂണേരി വേറ്റുമ്മലിൽ വീട് കുത്തിത്തുറന്ന് 20 പവൻ സ്വർണാഭരണവും 5,000 രൂപയും മോഷ്‌ടിച്ചു. പ്രവാസി കട്ടിൽ യൂസുഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. യൂസുഫിന്റെ ഭാര്യ സഫിയയും മകന്റെ ഭാര്യയും ഞായറാഴ്‌ച വൈകിട്ട് തൊട്ടടുത്തുള്ള ബന്ധുവീട്ടിൽ മരണാനന്തര ചടങ്ങിന് പോയ സമയത്താണ് മോഷണം നടന്നത്. തിങ്കളാഴ്‌ച രാവിലെ ഒമ്പതരയോടെ വീട്ടിൽ തിരിച്ചെത്തിയപ്പോൾ വീടിന്റെ ഗ്രിൽസ് പൊളിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു.
തുടർന്നുള്ള പരിശോധനയിലാണ് മുൻഭാഗത്തെ വാതിൽ കുത്തിത്തുറന്ന് അകത്തെ അലമാരയിൽ സൂക്ഷിച്ച പണവും സ്വർണവും നഷ്‌ടപ്പെട്ടതായി മനസിലായത്. രണ്ട് അലമാരയിൽ സാധനങ്ങൾ എല്ലാം വാരിവലിച്ചിട്ട നിലയിലായിരുന്നു. അലമാരയിൽ ബാഗിൽ സൂക്ഷിച്ചുവെച്ച നിലയിലായിരുന്നു സ്വർണാഭരണങ്ങൾ. ഇതോടൊപ്പം നേർച്ചപ്പെട്ടിയിൽ സൂക്ഷിച്ച പണവും നഷ്‌ടപ്പെട്ടു.
നാദാപുരം എസ്‌ഐ പിഎം സുനിൽകുമാർ, എസ്‌ഐ വിവി ശ്രീജേഷ് എന്നിവരുടെ നേതൃത്വത്തിൽ പോലീസ് സ്‌ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്‌ധരും ഡോഗ് സ്‌ക്വാഡും സ്‌ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
Read also: നിയന്ത്രണം വിട്ട കാർ മതിലിലിടിച്ച് യുവാവിന് ദാരുണാന്ത്യം