ചെറുവത്തൂർ: ചെറുവത്തൂർ ബസ് സ്‌റ്റാൻഡിന് സമീപത്തെ ഗ്രാൻഡിസിസ് മൊബൈൽ ഷോപ്പിന്റെ ഷട്ടർ തകർത്ത് സ്‌മാർട് ഫോണുകൾ ഉൾപ്പടെ കവർന്നു. 2 ലക്ഷത്തോളം രൂപ വിലവരുന്ന സാധനങ്ങളാണ് മോഷണം പോയത്. ഇന്നലെ രാവിലെയാണ് ഷോപ്പിന്റെ ഷട്ടർ കുത്തിത്തുറന്നതായി ശ്രദ്ധയിൽ പെട്ടത്. തുടർന്ന് കടയുടമ ചന്തേര പോലീസിൽ വിവരമറിയിക്കുകയും പോലീസെത്തി പരിശോധിക്കുകയും ചെയ്‌തു.
തുടർന്നാണ് മോഷണവിവരം അറിയുന്നത്. 10 സ്‌മാർട് ഫോൺ, ലാപ്‌ടോപ്, ബ്‌ളൂടൂത്തുകൾ, ചാർജറുകൾ, കേടുപാടുകൾ തീർക്കാൻ പലരും നൽകിയ 6 ഫോൺ എന്നിവയാണ് കവർന്നിരിക്കുന്നത്. എല്ലാ വർഷവും മഴക്കാലത്ത് ചെറുവത്തൂർ ടൗണിൽ കടകൾ കുത്തിത്തുറന്ന് മോഷണം പതിവാണ്. ജില്ലയിൽ മറ്റിടങ്ങളിലും ഈ കാലത്ത് കടകളിൽ മോഷണം നടക്കാനുണ്ട്. അതിനാൽ ഈ ഭാഗങ്ങളിൽ പോലീസ് നിരീക്ഷണം ശക്‌തമാക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം.
മൊബൈൽ ഷോപ്പിലെ കവർച്ച സംബന്ധിച്ച് ഉടമ പെരുമ്പട്ട ഓട്ടപ്പടവിലെ എംബി ഹസന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Also Read: വ്യാജ ആർടിപിസിആർ സർട്ടിഫിക്കറ്റ് നിർമാണം; ഇന്റർനെറ്റ് കഫേ ഉടമ കസ്‌റ്റഡിയിൽ