തളിപ്പറമ്പ്: കണ്ണൂർ ദേശീയപാതയിൽ ഇ ടോയ്‌ലറ്റ് കുത്തിത്തുറന്ന് മോഷണം പതിവാകുന്നു. തളിപ്പറമ്പ് ടാക്‌സി പാർക്കിങ് ഏരിയക്ക് സമീപം നഗരസഭ സ്‌ഥാപിച്ച ഇ ടോയ്‌ലറ്റിലാണ് കഴിഞ്ഞ ദിവസം വീണ്ടും മോഷണം നടന്നത്. ഇതിന് മുൻപ് പലതവണ മോഷണം നടന്നെങ്കിലും ഒരിക്കൽ പോലും കുറ്റവാളികളെ പിടികൂടാനാകാത്തത് കവർച്ച തുടരാൻ കാരണമാകുന്നു.
ദേശീയപാത വഴി കടന്നുപോകുന്നവർക്കും ഡ്രൈവർമാർക്കും ഉപയോഗിക്കുന്നതിനായി 4 വർഷം മുൻപാണ് ഇവിടെ ഇ ടോയ്‌ലറ്റ് സ്‌ഥാപിച്ചത്. നാണയം നിക്ഷേപിച്ച് ഉപയോഗിക്കുന്നതിനാൽ ഇതിനകത്ത് നാണയം നിറയുമ്പോഴാണ് മോഷ്‌ടാക്കൾ എത്തുന്നത്.
3,000ത്തോളം രൂപയാണ് ടോയ്‌ലറ്റിന് അകത്തെ കോയിൻ ബോക്‌സിൽ ഉണ്ടാവാറുള്ളത്. നഗരത്തിൽ സ്‌ഥാപിച്ച സിസിടിവി ക്യാമറകൾ പ്രവർത്തനക്ഷമമല്ലാത്തതും ടോയ്‍ലറ്റിന് സമീപം അത്യാവശ്യം വെളിച്ചമില്ലാത്തതുമാണ് മോഷണം വർധിക്കാൻ ഇടയാക്കുന്നതെന്ന് പരിസരവാസികൾ പറയുന്നു. ഇതിനെ തുടർന്ന് പരിസരത്ത് ആവശ്യമായ വഴിവിളക്കുകൾ സ്‌ഥാപിക്കണമെന്ന് നഗരസഭാ അധികൃതരോട് ടാക്‌സി ഡ്രൈവർമാർ ആവശ്യപ്പെട്ടു.
Read also: സംസ്‌ഥാനത്ത് ഈ മാസം റെക്കോര്‍ഡ് മഴ; 145 വര്‍ഷത്തെ ചരിത്രത്തില്‍ ഇതാദ്യം