മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ കൂടുതൽ പേരെ ചോദ്യം ചെയ്യും. കുട്ടിയുടെ അമ്മയുടെയും പ്രതിശ്രുത വരന്റെയും കൂടുതൽ മൊഴി രേഖപ്പെടുത്തും. യുവാവിന്റെ ഫോണും പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും വിദഗ്‌ധ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. ഇവ പരിശോധിച്ച് വരികയാണ്. അവസാന കോൾ സംഭാഷണം, വാട്‍സ്ആപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്.
ഫോൺ പരിശോധനയിലൂടെ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് അന്വേഷണ സംഘം പ്രതീക്ഷിക്കുന്നത്. അതിനിടെ തേഞ്ഞിപ്പലം പോക്‌സോ കേസ് അന്വേഷിച്ച ഫറോക്ക് പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പെൺകുട്ടിയുടെ പ്രതിശ്രുത വരൻ രംഗത്തെത്തിയിരുന്നു. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് യുവാവ് പരാതി നൽകിയിരുന്നു. ഇതിന് പെൺകുട്ടിയെ സഹായിച്ചതിന് പോലീസ് മർദ്ദിച്ചതായി യുവാവ് മൊഴി നൽകി. പെൺകുട്ടിയെയും തന്നെയും മോശക്കാരാക്കി ചിത്രീകരിക്കാൻ പോലീസ് ശ്രമിച്ചു.
കേസിൽ കുടുക്കുമെന്ന് പറഞ്ഞ് സിഐ അലി ഭീഷണിപ്പെടുത്തിയെന്നും യുവാവ് വ്യക്‌തമാക്കി. മരിക്കുന്നതിന് മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട്. പരസ്‌പരം പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്നും യുവാവ് പറഞ്ഞു. 2017ലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. രണ്ടു വർഷം മുമ്പാണ് പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികൾ. വിവാഹാലോചന വന്ന സമയത്ത് പെണ്ണ് കാണാനെത്തിയ യുവാവിനോടാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്.
Most Read: സപ്ളിമെന്ററി പരീക്ഷകളും ഓൺലൈനായി നടത്തും; തമിഴ്‌നാട്