മലപ്പുറം: തേഞ്ഞിപ്പലത്ത് പോക്‌സോ കേസിലെ പെൺകുട്ടി ആത്‍മഹത്യ ചെയ്‌ത സംഭവത്തിൽ പോലീസിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിശ്രുത വരൻ. സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷന് യുവാവ് പരാതി നൽകിയിരുന്നു. ഇതിന് പെൺകുട്ടിയെ സഹായിച്ചതിന് മർദ്ദിച്ചതായി യുവാവ് പോലീസിൽ മൊഴി നൽകി. പെൺകുട്ടിയെയും തന്നെയും മോശക്കാരാക്കി ചിത്രീകരിക്കാൻ പോലീസ് ശ്രമിച്ചു.
കേസിൽ കുടുക്കുമെന്ന് പറഞ്ഞ് സിഐ അലി ഭീഷണിപ്പെടുത്തിയെന്നും യുവാവ് വ്യക്‌തമാക്കി. പരാതിയെപ്പറ്റി പോലീസിനോട് അന്വേഷിച്ച സാമൂഹിക പ്രവർത്തകയോടും പോലീസ് മോശമായി പെരുമാറിയെന്നും മനുഷ്യാവകാശ കമ്മീഷന് നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസമാണ് മരിച്ച പെൺകുട്ടിയുടെ പ്രതിശ്രുത വരന്റെ മൊഴി രേഖപ്പെടുത്തിയത്. ഇതിനിടെ പെൺകുട്ടി നേരത്തെ എഴുതിയ കുറിപ്പും കണ്ടെത്തിയിരുന്നു.
ഫറോക്ക് സിഐ വേശ്യയെന്ന് വിളിച്ച് അപമാനിച്ചുവെന്നും തന്റെ അവസ്‌ഥക്ക് കാരണം ഫറോക്ക് സ്‌റ്റേഷനിലെ സിഐയും പ്രതികളുമെന്നും കത്തിൽ പറയുന്നു. പീഡനവിവരം നാട്ടുകാരോട് പരസ്യപ്പെടുത്തി. പുറത്തിറങ്ങാൻ കഴിയുന്നില്ല. പ്രതിശ്രുതവരനെ പോലീസ് മർദ്ദിച്ചു. ജീവിക്കാൻ താൽപര്യം ഇല്ലെന്നും കുറിപ്പിൽ വ്യക്‌തമാക്കുന്നു. അതേസമയം, കേസന്വേഷണത്തില്‍ പൊലീസിന് വീഴ്‌ച സംഭവിച്ചതായുള്ള റിപ്പോര്‍ട് രഹസ്യാന്വേഷണ വിഭാഗം നേരത്തെ സമര്‍പ്പിച്ചിരുന്നു.
മരിക്കുന്നതിന് മുൻപ് ഇരുവരും ഫോണിൽ സംസാരിച്ചിരുന്നതായി യുവാവ് പോലീസിൽ മൊഴി നൽകിയിട്ടുണ്ട് . പരസ്‌പരം പ്രശ്‌നങ്ങൾ ഇല്ലായിരുന്നുവെന്നും യുവാവ് പറഞ്ഞു. യുവാവിന്റെ ഫോൺ പോലീസിന് കൈമാറി. പെൺകുട്ടി ഉപയോഗിച്ചിരുന്ന രണ്ട് ഫോണുകളും വിദഗ്‌ധ പരിശോധനക്കായി സൈബർ സെല്ലിന് കൈമാറി. അവസാന കോൾ സംഭാഷണം, വാട്‍സ്ആപ്പ് ചാറ്റുകൾ എന്നിവയാണ് പരിശോധിക്കുന്നത്.
അതേസമയം, പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌ത കോഴിക്കോട് ഫറോക്ക് സ്‌റ്റേഷനിലെയും മലപ്പുറം കൊണ്ടോട്ടി പോലീസ് സ്‌റ്റേഷനിലെയും ഉദ്യോഗസ്‌ഥരുടെ വീഴ്‌ച സമഗ്രമായി അന്വേഷിക്കണമെന്നും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് സാമൂഹ്യ പ്രവര്‍ത്തകന്‍ നൗഷാദ് തെക്കയില്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി. 2017ലാണ് പെൺകുട്ടി പീഡിപ്പിക്കപ്പെട്ടത്. രണ്ടു വർഷം മുമ്പാണ് പോക്‌സോ കേസ് രജിസ്‌റ്റർ ചെയ്‌തത്. ബന്ധുക്കളടക്കം ആറു പേരായിരുന്നു കേസിലെ പ്രതികൾ. വിവാഹാലോചന വന്ന സമയത്ത് പെണ്ണ് കാണാനെത്തിയ യുവാവിനോടാണ് പെൺകുട്ടി പീഡനവിവരം ആദ്യം വെളിപ്പെടുത്തിയത്.
Most Read: ട്രാൻസ് യുവതി അനന്യയുടെ മരണം; അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ