തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്ന സാഹചര്യത്തിലും സത്യപ്രതിജ്‌ഞാ ചടങ്ങുകളിൽ മാറ്റമില്ലെന്ന് അറിയിച്ച് പിണറായി സർക്കാർ. സെൻട്രൽ സ്‌റ്റേഡിയത്തിൽ തന്നെ ചടങ്ങുകൾ നടത്താനാണ് തീരുമാനം. തിരുവനന്തപുരത്ത് ട്രിപ്പിൾ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതിന്റെ പശ്‌ചാത്തലത്തിൽ രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്‌ഞ സെൻട്രൽ സ്‌റ്റേഡിയത്തിൽ നടത്തുന്നതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ചടങ്ങിൽ 750ഓളം പേർ പങ്കെടുക്കുമെന്ന് പ്രചാരണങ്ങളും ഉണ്ടായിരുന്നു.
എന്നാൽ, ചടങ്ങിൽ 250ഓളം പേർ മാത്രമേ പങ്കെടുക്കുകയുള്ളൂ എന്നാണ് സിപിഎം മുന്നണി നേതാക്കൾ നൽകുന്ന വിവരം. പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്‌ക്കുമെന്നും സാമൂഹിക അകലം കൃത്യമായി പാലിക്കുമെന്നും സിപിഎം- സിപിഐ ഉഭയകക്ഷി ചർച്ചയിലും തീരുമാനമായിട്ടുണ്ട്. എത്രയാളുകൾ പങ്കെടുക്കുമെന്ന കാര്യത്തിൽ ഇതുവരെ ആരും തന്നെ അന്തിമസൂചന നൽകിയിട്ടില്ല.
അതേസമയം, മന്ത്രിസഭാ രൂപീകരണത്തിൽ ചെറുകക്ഷികളിൽ ആർക്കൊക്കെ മന്ത്രിസ്‌ഥാനം എന്നതിലും വകുപ്പുകൾ വെച്ചുമാറുന്നതിലും അന്തിമ ചിത്രം ഇന്ന് വ്യക്‌തമായേക്കും.
Also Read: കോവിഡ് വോളണ്ടിയര്‍മാര്‍ക്ക് ഇന്ധന ചെലവും താമസ സൗകര്യവും നല്‍കാന്‍ സര്‍ക്കാര്‍ ഉത്തരവ്