കൂരാച്ചുണ്ട്: തോണിക്കടവ് ടൂറിസം പദ്ധതിയുടെ മൂന്നാംഘട്ടമായി സമീപ തുരുത്തിലേക്കും വ്യാപിപ്പിക്കാൻ പദ്ധതി തയ്യാറാക്കുന്നു. പ്രദേശത്തുകാർ ‘ഹാർട്ട് ഐലൻഡ്’ എന്നുവിളിക്കുന്ന തുരുത്ത് വിനോദസഞ്ചാരത്തിന് ഏറെ സാധ്യതയുള്ളതാണ്. ഇതിന്റെ അടിസ്‌ഥാനത്തിൽ ജലസേചന വിഭാഗത്തിന്റെ നേതൃത്വത്തിൽ പ്രദേശത്ത് സർവേ നടത്തി. 14.5 ഏക്കറോളം കുന്ന് പോലെയുള്ള മേഖലയാണിത്.
നാലുഭാഗവും വെള്ളത്താൽ ചുറ്റപ്പെട്ട മേഖലയിലേക്ക് തോണിക്കടവ് ടൂറിസം പദ്ധതി സ്‌ഥലത്തുനിന്ന് തൂക്കുപാലം നിർമിച്ചാലാണ് സുഗമമായി യാത്ര ചെയ്യാനാകുക. റിസർവോയറിൽ മഴക്കാലത്ത് വെള്ളം അധികമാകുന്ന ഘട്ടത്തിലും തുരുത്ത് ഉപയോഗപ്രദമാണെന്നത് പദ്ധതിയുടെ സാധ്യത വർധിപ്പിക്കുന്ന ഘടകമാണ്. ആർകിടെക്റ്റിനെ നിയോഗിച്ച് രൂപരേഖ തയാറാക്കാനാണ് തീരുമാനം.
ഫലവൃക്ഷത്തോട്ടം, പൂന്തോട്ടമൊരുക്കൽ, വിശ്രമ സ്‌ഥലങ്ങളുടെ നിർമാണം, കുട്ടികൾക്ക് സാഹസിക പ്രവർത്തനങ്ങൾക്കുള്ള സംവിധാനം എന്നിവക്കെല്ലാം ഇവിടെ സാധ്യതയുണ്ട്. ടൂറിസം ഫണ്ട് ലഭിച്ചാൽ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. കുറ്റ്യാടി ജലസേചന പദ്ധതിയുടെ റിസർവോയറിനോട് ചേർന്നുള്ള ഭാഗത്താണ് ടൂറിസം വകുപ്പിന്റെ ഫണ്ടുപയോഗിച്ച്, കൂരാച്ചുണ്ട് പഞ്ചായത്തിലെ കരിയാത്തുംപാറക്ക് സമീപം തോണിക്കടവ് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.
Read Also: അടച്ചിട്ട ബേക്കറി കത്തിനശിച്ചു; 5 ലക്ഷം രൂപയുടെ നഷ്‌ടം