വാഷിംഗ്‌ടൺ: ബഹിരാകാശ മാലിന്യങ്ങളുടെ ഭീഷണി മൂലം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥം ഉയര്‍ത്തി. 2018 ല്‍ വിക്ഷേപിച്ച ജാപ്പനീസ് റോക്കറ്റിന്റെ ഭാഗങ്ങളാണ് ബഹിരാകാശ നിലയത്തിന് ഭീഷണിയായി മാറിയത്. കഴിഞ്ഞ വര്‍ഷം ഈ റോക്കറ്റിന്റെ ഭാഗങ്ങള്‍ 77 കഷ്ണങ്ങളായി ചിതറിയിരുന്നു.ഈ അവശിഷ്ടങ്ങളുമായി കൂട്ടിയിടിച്ച് ബഹിരാകാശ നിലയത്തിന് കേടുപാടുകള്‍ സംഭവിക്കാതിരിക്കാന്‍ വേണ്ടിയാണ് ഭരണപഥം ഉയര്‍ത്തിയത്.
രണ്ടര മിനിറ്റ് മാത്രം നീണ്ട് നിന്ന ഈ പ്രവര്‍ത്തനത്തില്‍ അമേരിക്കയുടെയും റഷ്യയുടെയും വിദഗ്ധര്‍ ഒന്നിച്ച് മേല്‍നോട്ടം വഹിച്ചു. ഭ്രമണ പഥം ഉയര്‍ത്തി അല്‍പ സമയത്തിന് ശേഷം ബഹിരാകാശ മാലിന്യങ്ങള്‍ 1.4 കിലോമീറ്റര്‍ ദൂരത്തില്‍ കടന്നുപോയി. ഭ്രമണപഥം ഉയര്‍ത്തിയ സമയത്ത് ബഹിരാകാശ നിലയത്തില്‍ ഉണ്ടായിരുന്നവരെ സോയൂസ് ബഹിരാകാശ പേടകത്തിലേക്ക് മാറ്റിയിരുന്നു.
ഭൗമോപരിതലത്തില്‍ നിന്ന് 420 കി.മീ ഉയരത്തില്‍ 17000 മൈല്‍ വേഗത്തിലാണ് ബഹിരാകാശ നിലയം ഭൂമിയെ വലം വെക്കുന്നത്. ഇത്ര വേഗത്തില്‍ സഞ്ചരിക്കുന്നതിനാല്‍ ചെറിയ വസ്തുക്കളുമായുള്ള കൂട്ടിയിടി പോലും വലിയ കേടുപാടുകള്‍ സൃഷ്ടിക്കും. ഇത്തരത്തിലുള്ള കൂട്ടിയിടികളില്‍ നിന്ന് രക്ഷപെടാനായി ബഹിരാകാശ നിലയത്തിന്റെ ഭ്രമണ പഥത്തില്‍ 25 തവണ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്.