ബെംഗളൂരു: മംഗളൂരു ബണ്ട്വാളി ൽ മണ്ണിടിച്ചിലിൽ മൂന്ന് മലയാളികൾ മരിച്ചു. തോട്ടം തൊഴിലാളികളായ പാലക്കാട് സ്വദേശി ബിജു(45), ആലപ്പുഴ സ്വദേശി സന്തോഷ്(46), കോട്ടയം സ്വദേശി ബാബു(46) എന്നിവരാണ് മരിച്ചത്. ഇവരോടൊപ്പം ഉണ്ടായിരുന്ന കണ്ണൂർ സ്വദേശി ജോണി, തോട്ടം ഉടമ അഖിൽ എന്നിവരെ ഗുരുതര പരിക്കുകളോടെ മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്നലെ രാത്രി ഏഴിനാണ് അപകടം ഉണ്ടായത്. ഇവർ രണ്ടുവർഷമായി മംഗളൂരുവിൽ താമസിച്ചു തോട്ടം ജോലികൾ ചെയ്തുവരുന്നവരാണ്. പ്രദേശത്തെ ഒരു ഷെഡിലാണ് ഇവർ താമസിച്ചിരുന്നത്. ഈ ഷെഡിലേക്ക് വ്യാപകമായി മണ്ണിടിഞ്ഞു വീഴുകയായിരുന്നു. ഒരാൾ തൽക്ഷണം തന്നെ മരിച്ചിരുന്നു. മറ്റുള്ളവരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഇതിൽ രണ്ടുപേരുടെ മരണം ഇന്ന് രാവിലെയാണ് സ്‌ഥിരീകരിച്ചത്.
പ്രദേശത്ത് കനത്ത മഴയും മണ്ണിടിച്ചിലും തുരടുകയാണ്. കനത്ത മഴയെ തുടർന്ന് തീരദേശ കർണാടക ജില്ലകളിൽ കാലാവസ്‌ഥാ വകുപ്പ് റെഡ് അലർട് പ്രഖ്യാപിച്ചിരിക്കുകയാണ്. ദക്ഷിണ കന്നഡ, ഉഡുപ്പി ജില്ലകളിൽ റെഡ് അലർട് പ്രഖ്യാപിച്ചതിനെ തുടർന്ന് ഇരു ജില്ലകളിലെയും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
കനത്ത മഴയെ തുടർന്ന് കർണാടകയിലെ തീരപ്രദേശങ്ങളിലും മലനാട് മേഖലകളിലും ജനജീവിതം താറുമാറായിട്ടുണ്ട്. മഴക്കെടുതിയിൽ നിരവധി വീടുകൾക്കും കെട്ടിടങ്ങൾക്കും നാശനഷ്‌ടം ഉണ്ടായി. വൈദ്യുത പോസ്‌റ്റുകൾ തകർന്നു. നദികൾ കരകവിഞ്ഞു ഒഴുകിയതോടെ കൃഷിയിടങ്ങളും താഴ്‌ന്ന പ്രദേശങ്ങളും വെള്ളത്തിനടിയിലായി.
കഴിഞ്ഞ ദിവസം മൂഡബിദ്രി എംഐടിഇ എഞ്ചിനിയറിങ് കോളേജിന്റെ മതിൽ ഇടിഞ്ഞുവീണ് മൂന്ന് കാറുകൾ തകർന്നു. രക്ഷാപ്രവർത്തനങ്ങൾക്കായി എസ്ഡിആർഎഫിനേയും എൻഡിആർഎഫിനെയും വിന്യസിക്കാൻ മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ നിർദ്ദേശം നൽകി.
Most Read: കെഎസ്ആർടിസി ജൂൺ മാസത്തെ ശമ്പളവും വൈകും- സർക്കാർ സഹായത്തിൽ തീരുമാനമായില്ല