ബെംഗളൂരു: ഏഴ് കോടി രൂപയുടെ മയക്കുമരുന്നുമായി 3 പേർ ബെംഗളൂരുവിൽ പിടിയിൽ. ടാറ്റൂ ആർട്ടിസ്‌റ്റായ മലയാളി യുവതിയും അറസ്‌റ്റിലായവരിൽ ഉൾപ്പെടുന്നുണ്ട്. ബെംഗളൂരുവിലെ കൊത്തന്നൂരില്‍ താമസിക്കുന്ന കോട്ടയം സ്വദേശിനി എസ് വിഷ്‌ണുപ്രിയ(22), സുഹൃത്തായ കോയമ്പത്തൂര്‍ സ്വദേശി സിജില്‍ വര്‍ഗീസ്(23), മടിവാള സ്വദേശി എം വിക്രം എന്ന വിക്കി എന്നിവരെയാണ് ഹുളിക്കാവ് പോലീസ് അറസ്‌റ്റ് ചെയ്‌തത്.
7 കോടിയിലധികം രൂപ വിലമതിക്കുന്ന 12 കിലോ ഹാഷിഷ് ഓയിലാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. 80 ഗ്രാം ഹാഷിഷ് ഓയിലുമായി ആദ്യം വിക്രമിനെയാണ് പോലീസ് അറസ്‌റ്റ് ചെയ്‌തത്. തുടർന്ന് ഇയാളുടെ മൊഴിയുടെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് വിഷ്‌ണുപ്രിയയും, സിജിൽ വർഗീസും താമസിക്കുന്ന സ്‌ഥലത്ത് നിന്നും കോടികളുടെ ഹാഷിഷ് ഓയിൽ കണ്ടെത്തിയത്.
വിശാഖപട്ടണത്ത് നിന്നാണ് ഇവർ ഹാഷിഷ് ഓയില്‍ എത്തിച്ചിരുന്നത്. ഇവ കുറഞ്ഞ അളവില്‍ വിക്രമിന് കൈമാറുകയും ചെയ്യും. 2020 മുതൽ വിഷ്‌ണുപ്രിയയും സിജില്‍ വര്‍ഗീസും മയക്കുമരുന്ന് ഇടപാട് നടത്തുന്നുണ്ടെന്നാണ് പോലീസ് നിഗമനം.
Read also: ടാറ്റൂ സ്‌റ്റുഡിയോയിലെ പീഡനക്കേസ്; ശാസ്‌ത്രീയ പരിശോധന നടത്തുമെന്ന് പോലീസ്