കുവൈത്ത് സിറ്റി: മനുഷ്യക്കടത്തിൽ ശിക്ഷാ നിയമം കർശനമാക്കി കുവൈത്ത് ആഭ്യന്തര മന്ത്രാലയം. (Human Trafficking In Kuwait) മനുഷ്യക്കടത്തിൽ ഏർപ്പെട്ടാൽ മൂന്ന് വർഷം തടവും 5000 മുതൽ 10,000 ദിനാർ വരെ പിഴയും ശിക്ഷയായി ലഭിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വിദേശികളുടെ കുവൈറ്റിലെ താമസം സംബന്ധിച്ച പുതിയ ബില്ലിൽ നടന്ന ചർച്ചയിലാണ് ഇക്കാര്യത്തിൽ മുന്നറിയിപ്പ് നൽകിയത്.
മനുഷ്യക്കടത്തിലൂടെ രാജ്യത്ത് എത്തിച്ചു പണം ഈടാക്കി മറ്റൊരാൾക്ക് കൈമാറുന്നത് നിയമ ലംഘനമാണെന്നാണ് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കുന്നത്. ഹോട്ടൽ, അപ്പാർട്ട്മെന്റ് എന്നിവിടങ്ങളിൽ താമസിക്കുന്നവരുടെ വിശദാംശങ്ങൾ ബന്ധപ്പെട്ട വകുപ്പിന് കൈമാറണമെന്നും മന്ത്രാലയം നിർദ്ദേശം നൽകി.
അതേസമയം, കുവൈത്തിൽ സ്വകാര്യ വസതിയിൽ ലൈസൻസില്ലാതെ റെസ്‌റ്റോറന്റ് പ്രവർത്തിപ്പിച്ച കേസിൽ എട്ടു പ്രവാസികളെ ആഭ്യന്തര മന്ത്രാലയ അധികൃതർ പിടികൂടിയിരുന്നു. റസ്‌റ്റോറന്റിൽ ഇവർ മദ്യവും പന്നിയിറച്ചിയും വിൽപ്പന നടത്തുകയും ചെയ്‌തിരുന്നതായാണ് കണ്ടെത്തൽ. ക്രിമിനൽ ഇൻവെസ്‌റ്റിഗേഷൻ, ലൈസൻസിങ് വിഭാഗത്തിലെ ഉദ്യോഗസ്‌ഥരാണ് അനധികൃത പ്രവർത്തനം നടത്തിയവരെ അറസ്‌റ്റ് ചെയ്‌തത്.
Most Read| ഇന്ത്യയുടെ ആവശ്യം അംഗീകരിച്ചു; രണ്ടു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ നിരോധിച്ചു കാനഡ