ഒട്ടാവ: ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളായതിനെ പിന്നാലെ, രണ്ടു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ നിരോധിച്ചു കാനഡ. ബബ്ബർ ഖഴ്‌സ ഇന്റർനാഷണൽ, സിഖ് യൂത്ത് ഫെഡറേഷൻ എന്നീ ഗ്രൂപ്പുകളെയാണ് നിരോധിച്ചത്. അഞ്ചു ഖലിസ്‌ഥാൻ ഗ്രൂപ്പുകളെ നിരോധിക്കണമെന്നത് കാലങ്ങളായുള്ള ഇന്ത്യയുടെ ആവശ്യമായിരുന്നു. വിലക്ക് ഏർപ്പെടുത്തേണ്ട ഗ്രൂപ്പുകളുടെ പട്ടികയും ഇന്ത്യ കാനഡക്ക് കൈമാറിയിരുന്നു. ഈ പട്ടികയിലുള്ള രണ്ടു സംഘടനകളെയാണ് ഇപ്പോൾ നിരോധിച്ചിരിക്കുന്നത്.
കാനഡയിലും പാകിസ്‌ഥാനിലും യൂറോപ്പിലും 11ഓളം ഖലിസ്‌ഥാൻ ഭീകരവാദികൾ സജീവമായി പ്രവൃത്തിക്കുന്നുണ്ടെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണ്ടെത്തൽ. ഖലിസ്‌ഥാൻ വിഘടനവാദി നേതാവ് ഹർദീപ് സിങ് നിജ്‌ജാറിന്റെ കൊലപാതകത്തിന് പിന്നിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണം കാനഡ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ അവർത്തിച്ചതോടെയാണ് ഇപ്പോഴുണ്ടായ നയതന്ത്ര പ്രശ്‌നങ്ങൾക്ക് കാരണമായത്.
നിജ്‌ജാർ കൊലപാതകത്തിലെ അതൃപ്‌തി ജി20 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ നേരിട്ടറിയിച്ച ട്രൂഡോ, കനേഡിയൻ പാർലമെന്റിൽ ഇന്ത്യൻ ഏജൻസികൾക്ക് പങ്കുണ്ടെന്ന് തുറന്നടിക്കുകയും ചെയ്‌തു. എന്നാൽ, ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം കൂടുതൽ വഷളാകുന്ന സാഹചര്യത്തിൽ കാനഡ നിലപാട് മയപ്പെടുത്തുകയും ചെയ്‌തു.
ഇന്ത്യയുമായുള്ള ബന്ധം കൂടുതൽ ദൃഢമാകുമെന്നും വികസന നയങ്ങളിൽ ഒന്നിച്ചു നീങ്ങുമെന്നും കനേഡിയൻ പ്രധാനമന്ത്രി ജസ്‌റ്റിൻ ട്രൂഡോ വ്യക്‌തമാക്കുകയായിരുന്നു. അതേസമയം, കാനഡയും ഇന്ത്യയും തമ്മിലുള്ള നയതന്ത്ര പ്രശ്‌നങ്ങൾ ഇരുകൂട്ടരും ഒരുമിച്ചിരുന്നു ചർച്ച ചെയ്‌ത് പരിഹരിക്കണമെന്ന് ഇന്ത്യയുടെ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇന്നലെ വിശദീകരിച്ചിരുന്നു.
എന്നാൽ, ഭീകരതക്കും തീവ്രവാദത്തിനും അക്രമത്തിനും നേരെ മൃദുസമീപനം സ്വീകരിക്കുന്ന കാനഡ സർക്കാരിന്റെ നിലപാടാണ് പ്രധാന പ്രശ്‌നമെന്നും മാദ്ധ്യമ സമ്മേളനത്തിൽ ജയശങ്കർ കുറ്റപ്പെടുത്തി. നിജ്‌ജാറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണത്തിൽ പ്രസക്‌തമായ വസ്‌തുതകൾ കാനഡ കൈമാറിയാൽ പരിശോധിച്ചു നടപടിയെടുക്കാൻ ഇന്ത്യ തയ്യാറാണെന്നും അദ്ദേഹം വ്യക്‌തമാക്കി.
Most Read| ഏഷ്യന്‍ ഗെയിംസ്; മെഡൽ നേട്ടവുമായി ഇന്ത്യ- സ്‌കേറ്റിങ്ങിൽ രണ്ടു വെങ്കലം