തൃശൂർ: പൂരത്തിന് സർക്കാർ കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ടുവരുന്നതിന് എതിരെ ദേവസ്വങ്ങൾ രംഗത്ത്. കർശന നിയന്ത്രണങ്ങളോടെ പൂരം നടത്താൻ കഴിയില്ലെന്ന് ജില്ലാ കളക്‌ടറുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ദേവസ്വങ്ങൾ നിലപാട് വ്യക്‌തമാക്കി.
ഒറ്റ ഡോസ് കോവിഡ് വാക്‌സിൻ സ്വീകരിച്ചവർക്ക് പൂരത്തിന് അനുമതി നൽകണം. ആന പാപ്പാൻമാരുടെ ആർടിപിസിആർ പരിശോധന ഒഴിവാക്കണമെന്നും ദേവസ്വങ്ങൾ ആവശ്യപ്പെട്ടു. ദേവസ്വങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കാമെന്ന് ജില്ലാ ഭരണകൂടം വ്യക്‌തമാക്കി. ചീഫ് സെക്രട്ടറിയുമായി നാളെ ചേരുന്ന യോഗത്തിന് ശേഷം വിഷയത്തിൽ അന്തിമ തീരുമാനമുണ്ടാകും.
തൃശൂർ പൂരത്തിൽ പങ്കെടുക്കുന്നതിന് ഒരു വാക്‌സിനേഷൻ മാത്രം എടുത്തവർക്ക് ആർടിപിസിആർ പരിശോധന വേണ്ടെന്ന് നേരത്തെ അറിയിച്ചിരുന്നു. രണ്ട് ഡോസും എടുക്കാത്തവർ ആർടിപിസിആർ പരിശോധന നടത്തണമെന്ന് ഇന്നലെ പുതിയ ഉത്തരവിറങ്ങി. ആന പാപ്പാൻമാരിൽ ഒരാൾക്കു കോവിഡ് സ്‌ഥിരീകരിച്ചാൽ ആനക്ക് പൂരത്തിൽ അനുമതി നിഷേധിക്കും. ഇതടക്കമുള്ള കൂടുതൽ നിയന്ത്രണങ്ങൾ ഓരോദിവസവും കൊണ്ടുവരുന്നത് അംഗീകരിക്കാൻ കഴിയില്ലെന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ അറിയിച്ചു.
പോലീസുകാർക്ക് ഭക്ഷണവും മറ്റു സൗകര്യങ്ങൾക്കുമായി ദേവസ്വങ്ങൾ നേരത്തെ പണം നൽകിയിരുന്നു. എന്നാൽ ഇത്തവണ ഇത് നൽകാനാകില്ല. തേക്കിൻകാട് മൈതാനത്ത് ബാരിക്കേഡുകൾ കെട്ടുന്ന ചിലവും സർക്കാർ ഏറ്റെടുക്കണമെന്നും ദേവസ്വങ്ങൾ വ്യക്‌തമാക്കി.
Read also: ദേശീയ ആരോഗ്യ അടിയന്തരാവസ്‌ഥ പ്രഖ്യാപിക്കണം; കപില്‍ സിബല്‍