വയനാട്: കുറുക്കൻമൂലയിൽ കടുവയുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്‌ടപെട്ട കുടുംബങ്ങൾക്ക് ഒരു മാസം കഴിഞ്ഞിട്ടും നഷ്‌ടപരിഹാരം ലഭിച്ചില്ലെന്ന് പരാതി. കടുവയുടെ ആക്രമണത്തിൽ 17 വളർത്തുമൃഗങ്ങളാണ് നഷ്‌ടപെട്ടത്. കുറുക്കൻ മൂലക്കായി പ്രത്യേക പാക്കേജ് വേണമെന്ന ജില്ലാ വികസന സമിതി യോഗത്തിന്റെ ശുപാർശയിലും തീരുമാനമായില്ല.
വന്യജീവികളുടെ ആക്രമണത്തിൽ വളർത്തു മൃഗങ്ങളെ നഷ്‌ടപെടുന്നവർക്ക് നിലവിൽ ലഭിക്കുന്ന നഷ്‌ടപരിഹാരം അപര്യാപ്‌തമാണെന്ന പരാതി നിലനിൽക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കുറുക്കൻ മൂലക്കായി പ്രത്യേക പാക്കേജ് വേണമെന്ന് ജില്ലാ വികസന സമിതി സർക്കാരിനോട് ആവശ്യപ്പെട്ടത്. എന്നാൽ, ഒരു മാസമായിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സർക്കാർ വാഗ്‌ദാനങ്ങൾ നൽകി വഞ്ചിച്ചെന്നാണ് കർഷകർ പറയുന്നത്.
കുറുക്കൻമൂലയിലും പയ്യമ്പള്ളിയിലുമായി വളർത്തു മൃഗങ്ങളെ നഷ്‌ടപെട്ട 13 കർഷകർക്കാണ് നഷ്‌ടപരിഹാരം ലഭിക്കാനുള്ളത്. നിലവിലെ ഉത്തരവ് അനുസരിച്ചുള്ള അടിസ്‌ഥാന നഷ്‌ടപരിഹാര തുക പാസായിട്ടുണ്ടെന്നാണ് നോർത്ത് വയനാട് വനം ഡിവിഷൻ അധികൃതർ അറിയിക്കുന്നത്. എന്നാൽ, തുച്‌ഛമായ തുക അംഗീകരിക്കാൻ ആവില്ലെന്നാണ് കർഷകരുടെ നിലപാട്. അതേസമയം, ഉൾവനത്തിലേക്ക് കടന്ന കടുവയെ വനംവകുപ്പിന് പിടികൂടാൻ സാധിച്ചിരുന്നില്ല.
Most Read: സഞ്‌ജിത്ത് വധക്കേസ്; മുഖ്യ സൂത്രധാരൻ പിടിയിൽ