തിരുവനന്തപുരം: സംസ്‌ഥാനത്തെ കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഞായറാഴ്‌ച സമ്പൂര്‍ണ ലോക്ക്ഡൗൺ പ്രഖ്യാപിച്ച് സർക്കാർ. ട്രിപ്പിള്‍ ലോക്ക്ഡൗണിന് സമാനമായ നിയന്ത്രണങ്ങളായിരിക്കും നടപ്പിലാക്കുക. അവശ്യവസ്‌തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് മാത്രമാണ് ഞായറാഴ്‌ച തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുമതിയുള്ളത്. അത്യാവശ്യ യാത്രകള്‍ക്ക് അനുമതി നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.
ഒരു ഇടവേളക്ക് ശേഷമാണ് സംസ്‌ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക്ഡൗൺ വരുന്നത്. കഴിഞ്ഞ രണ്ട് ഞായറാഴ്‌ചകളിൽ സംസ്‌ഥാനത്ത് വാരാന്ത്യ ലോക്ക്ഡൗണില്ലായിരുന്നു. നിയന്ത്രണങ്ങൾ ഉണ്ടായിരുന്നെങ്കിലും ജനജീവിതം സാധാരണ നിലയിലേക്ക് വന്ന ശേഷമാണ് വീണ്ടും ലോക്ക്ഡൗണിലേക്ക് പോകുന്നത്.
ഓണത്തിന് മുന്നോടിയായി നൽകിയ ഇളവുകൾ കോവിഡ് കേസുകൾ കൂടാൻ കാരണമായി എന്ന വിലയിരുത്തലാണ് കഴിഞ്ഞ ആഴ്‌ചയിലെ വാരാന്ത്യ അവലോകന യോഗത്തിലുണ്ടായത്. ഹോം ക്വാറന്റെയ്ൻ നടപ്പാക്കുന്നതിലുണ്ടായ വീഴ്‌ചയും കോവിഡ് വ്യാപനം കൂടാൻ കാരണമായി. നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിൽ പലയിടത്തും വീഴ്‌ചയുണ്ടായെന്ന് മുഖ്യമന്ത്രി യോഗത്തിൽ അറിയിച്ചിരുന്നു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സംസ്‌ഥാനത്തെ പ്രതിദിന കോവിഡ് കേസുകൾ ഉയരുകയാണ്. പുതിയ കോവിഡ് കേസുകളിൽ 35 ശതമാനം പേർക്കും ഹോം ക്വാറന്റെയ്നിലെ ജാഗ്രതക്കുറവ് മൂലമാണ് രോഗബാധ ഉണ്ടായതെന്ന് ആരോഗ്യമന്ത്രി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
Most Read: ചേമ്പര്‍ ഓഫ് കൊമേഴ്‌സിൽ ഇഡി റെയ്‌ഡ്