പട്‌ന: നിയമസഭാ തിരഞ്ഞെടുപ്പ് തിയ്യതി അടുത്തിരിക്കെ പ്രചാരണച്ചൂടിലാണ് ബിഹാർ. മുഖ്യമന്ത്രി നിതീഷ് കുമാറും മഹാസഖ്യത്തിന്റെ മുഖ്യമന്ത്രി സ്‌ഥാനാർഥിയും ആർജെഡി നേതാവുമായ തേജസ്വി യാദവും തമ്മിലുള്ള ആരോപണ-പ്രത്യോരാപണങ്ങളും തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റ ചൂട് കൂട്ടുന്നു. ‘ക്ഷീണിതനായ മുഖ്യമന്ത്രി’ എന്നാണ് നിതീഷ് കുമാറിനെ തേജസ്വി യാദവ് വിശേഷിപ്പിച്ചിരിക്കുന്നത്. ക്ഷീണിതനായ മുഖ്യമന്ത്രി യാഥാർഥ്യങ്ങളിൽ നിന്ന് ഒളിച്ചോടുകയാണെന്ന് തേജസ്വി യാദവ് ട്വീറ്റ് ചെയ്‌തു.
“ബഹുമാനപ്പെട്ട നിതീഷ് ജി പൂർണ്ണമായും ശക്‌തിയില്ലാത്തവനായി തീർന്നിരിക്കുന്നു. അദ്ദേഹത്തിന്റെ വിരസവും പഴകിയതുമായ ക്ളീഷെ പ്രസ്‌താവനകളിൽ ആളുകൾ മടുത്തു. ക്ഷീണിതനായ നിതീഷ് കുമാർ യാഥാർഥ്യത്തിൽ നിന്നും യുക്‌തിയിൽ നിന്നും വസ്‌തുതകളിൽ നിന്നും ഒളിച്ചോടുകയാണ്. ബിഹാറിലെ കോടിക്കണക്കിന് ചെറുപ്പക്കാരുടെ വർത്തമാനവും ഭാവിയും നശിപ്പിക്കുന്നു,”- തേജസ്വി യാദവ് ട്വീറ്റ് ചെയ്‌തു.
आदरणीय नीतीश जी पूर्णत: ऊर्जाविहीन हो चुके है। उनकी पकाऊ, थकाऊ, उबाऊ, बासी और घिसी-पिट्टी बातों से जनता पक चुकी है।
थक चुके नीतीश कुमार जी वास्तविकता, तर्क और तथ्यों से भाग रहे है। बिहार के करोड़ों युवाओं का वर्तमान और भविष्य बर्बाद कर वो इतिहास के बासी पन्नों को पलट रहे है।
— Tejashwi Yadav (@yadavtejashwi) October 25, 2020
കഴിഞ്ഞദിവസം ബെഗുസാരയിൽ നടന്ന തിരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ തേജസ്വി യാദവിന്റെ പേര് പറയാതെ നിതീഷ് കുമാർ വിമർശനം ഉന്നയിച്ചിരുന്നു. തന്നെ വിമർശിക്കുന്നവർക്ക് ജോലിയിൽ മുൻപരിചയമോ അറിവോ ഇല്ലെന്നായിരുന്നു നിതീഷ് കുമാറിന്റെ വിമർശനം. “എന്നെക്കുറിച്ച് പറഞ്ഞതിനോട് പ്രതികരിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല, പക്ഷേ അവർക്ക് എന്ത് മുൻപരിചയമാണ് ഉള്ളതെന്ന് അവർ ജനങ്ങളോട് പറയണം. അദ്ദേഹം വിഡ്‌ഢിത്തരം പറഞ്ഞാണ് പ്രചാരം നേടുന്നത്,”- എന്നായിരുന്നു നിതീഷ് കുമാറിന്റെ പ്രസ്‌താവന.
Related News: ബിഹാര്‍ തിരഞ്ഞെടുപ്പ്; ആര്‍ജെഡി പ്രകടന പത്രിക പുറത്തിറക്കി
മൂന്ന് ഘട്ടങ്ങളിലായാണ് ബിഹാർ തിരഞ്ഞെടുപ്പ് നടക്കുന്നത്. ഒക്‌ടോബർ 28, നവംബർ 3, 7 തിയ്യതികളിലാണ് വോട്ടെടുപ്പ്. നവംബർ 10നാണ് ഫലപ്രഖ്യാപനം.