കൊല്‍ക്കത്ത: പശ്‌ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കനത്ത ആഘാതമേല്‍പ്പിച്ച് ബിജെപിയില്‍ ചേര്‍ന്ന മുകുള്‍ റോയിയുടെയും സുവേന്തു അധികാരിയുടെയും മുന്‍കാല ചരിത്രം ബിജെപിയെ വെട്ടിലാക്കുന്നു. നാലുവര്‍ഷം മുമ്പ് നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ഒളിക്യാമറ ദൃശ്യങ്ങളാണ് ബിജെപിക്ക് തന്നെ ഇപ്പോള്‍ തിരിച്ചടിയായത്.
2016ല്‍ ഒളിക്യാമറ ഓപ്പറേഷനിലൂടെ നേതാക്കള്‍ കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. ബിജെപി ഇത് വലിയ രാഷ്‌ട്രീയ ആയുധമാക്കുകയും തൃണമൂലിനെതിരെ ആഞ്ഞടിക്കുകയും ചെയ്‌തിരുന്നു. സ്‌റ്റിങ് ഓപറേഷന്റെ വീഡിയോ ദൃശ്യങ്ങള്‍ ബിജെപിയുടെ ബംഗാള്‍ ഘടകത്തിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ പുറത്ത് വിട്ടിരുന്നു.
അഴിമതി നടത്തിയയവര്‍ ബിജെപിയില്‍ എത്തുമ്പോള്‍ വിശുദ്ധരാവുന്നുവെന്നാണ് ഒരുവിഭാഗം പറയുന്നത്. 2016 മാര്‍ച്ച് 14ലെ ഈ പോസ്‌റ്റ് ഇപ്പോഴും ബിജെപി നീക്കം ചെയ്‌തിട്ടില്ല. ഇനി ബിജെപി ഔദ്യോഗിക പേജില്‍ നിന്നും പോസ്‌റ്റ് ഒഴിവാക്കുമായിരിക്കുമെന്നാണ് മറ്റു ചിലര്‍ ചൂണ്ടിക്കാട്ടുന്നത്.
ബംഗാളില്‍ അടിത്തറ ഉറപ്പിക്കാനുള്ള അമിത് ഷാ സംഘത്തിന്റെ തന്ത്രങ്ങളുടെ ഭാഗമാണ് തൃണമൂല്‍ കോണ്‍ഗ്രസിനെ അധികാരത്തില്‍ നിന്ന് ഇറക്കാനുള്ള ശ്രമം. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്നെ ബിജെപി ആ ശ്രമം തുടങ്ങിവെച്ചിരുന്നു. അന്നും പ്രധാന ആയുധം കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ തന്നെയായിരുന്നു.
ശാരദ ചിട്ടിഫണ്ട് തട്ടിപ്പില്‍ പെട്ടുപോയ മമതയുടെ വിശ്വസ്‌തനായ മുകുള്‍റോയിയെ അന്വേഷണ ഏജന്‍സികള്‍ വേട്ടയാടിയതിന് ശേഷമാണ് 2017ല്‍ അദ്ദേഹം ബിജെപിയില്‍ ചേരുന്നത്. കഴിഞ്ഞ ദിവസം ചേര്‍ന്ന സുവേന്തു അധികാരിയാവട്ടെ എൻഫോഴ്‌സ്‌മെൻറ് ഡയറക്റ്ററേറ്റിന്റെ അന്വേഷണം നേരിടുകയാണ്.
എങ്ങനെയും ഭരണം പിടിക്കാനുള്ള ബിജെപിയുടെ ശ്രമത്തിന് കേന്ദ്ര ഏജന്‍സികളെ തന്നെയാണ് ഇക്കുറിയും ആയുധമാക്കുന്നത്. ഭൂരിപക്ഷം സീറ്റുകളും പിടിച്ചെടുത്ത് മമതയെ പുല്‍ക്കൊടിക്ക് സമം ആക്കുമെന്നാണ് അമിത് ഷായുടെ വെല്ലുവിളി.
Read also: അധികാരത്തില്‍ എത്തിയാല്‍ വീട്ടമ്മമാര്‍ക്ക് മാസശമ്പളം; വാഗ്‌ദാനവുമായി കമൽ ഹാസന്‍