തൃശൂർ: കേരളത്തിന്റെ സാംസ്‌കാരിക തലസ്‌ഥാനമായ തൃശൂരിന്റെ ഏറ്റവും വലിയ ആഘോഷമായ തൃശൂർ പൂരം ഇന്ന്. ആഘോഷങ്ങൾക്ക് ആരംഭം കുറിച്ച് കൊണ്ട് കണിമംഗലം ശാസ്‌താവ് തട്ടകത്തിൽ നിന്ന് വടക്കുംനാഥ ക്ഷേത്രത്തിലേക്ക് എഴുന്നള്ളി. അൽപ്പ സമയത്തിനകം തെക്കേ ഗോപുരത്തിലൂടെ ശാസ്‌താവ് വടക്കുംനാഥ ക്ഷേത്രത്തിനകത്തേക്ക് കയറും. ദേവഗുരു പ്രതിഷ്‌ഠ ആയതിനാൽ വടക്കുംനാഥനെ വണങ്ങാത്ത ഏക ദേവതയാണ് ശാസ്‌താവ്.
കണിമംഗലം ശാസ്‌താവ് എഴുന്നള്ളത്തോടെ പൂരത്തിന് ആരംഭം കുറിക്കുകയാണ്. തൃശൂർ പൂരത്തിന് തുടക്കം കുറിച്ച് നെയ്‌തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ തെക്കേഗോപുര വാതിൽ തള്ളി തുറന്നെത്തിയ മനോഹര കാഴ്‌ചയോടെ ഇന്നലെ പൂരവിളംബരത്തിന് തുടക്കമായിരുന്നു. വടക്കുംനാഥനെ വലംവച്ചുകൊണ്ടാണ് നെയ്‌തലക്കാവിലമ്മ എത്തിയത്. നൂറുകണക്കിനാളുകളാണ് ഈ ചടങ്ങിന് സാക്ഷിയാകാൻ വടക്കുംനാഥ ക്ഷേത്ര സന്നിധിയിലേക്കെത്തിയത്.
Read Also: അസാനി നാളെ ആന്ധ്രാ തീരത്തേക്ക്; കേരളത്തിലെ നാല് ജില്ലകളിൽ യെല്ലോ അലർട്