ന്യൂഡെൽഹി: അന്താരാഷ്‍ട്ര പരിസ്‌ഥിതി പ്രവര്‍ത്തക ഗ്രെറ്റ തൻബെർഗുമായി ബന്ധപ്പെട്ട ‘ടൂള്‍കിറ്റ്’ കേസിൽ അഭിഭാഷകയും പരിസ്‌ഥിതി പ്രവർത്തകയുമായ നികിത ജേക്കബിന് അറസ്‌റ്റ് വാറണ്ട്. ഡെൽഹി പൊലീസിന്റെ അഭ്യർഥനയിൽ ഡെൽഹി ഹൈക്കോടതിയാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം അറസ്‌റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
മഹാരാഷ്‌ട്ര ഹൈക്കോടതി അഭിഭാഷകയാണ് നികിത ജേക്കബ്. അറസ്‌റ്റ് വാറണ്ടിന് പിന്നാലെ നികിത ഒളിവിൽ പോയതായി ഡെൽഹി പോലീസ് അറിയിച്ചു. വിദേശ സെലിബ്രിറ്റികൾക്ക് കാർഷിക നിയമങ്ങൾക്കെതിരെ ക്യാംപയിൻ നടത്താൻ നികിത സൗകര്യമൊരുക്കി എന്നാണ് ആരോപണം.
കേസിൽ യുവ പരിസ്‌ഥിതി പ്രവർത്തക ദിഷാ രവിയെ ബംഗളുരുവിലെ വസതിയിൽ വച്ച് ഇന്നലെ ഡെൽഹി പോലീസ് കസ്‌റ്റഡിയിൽ എടുത്തിരുന്നു. തുടർന്ന് ഡെൽഹി പട്യാല ഹൗസ് കോടതി ദിഷയെ അഞ്ച് ദിവസത്തെ പോലീസ് കസ്‌റ്റഡിയിൽ വിട്ടു.
കർഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് അന്താരാഷ്‌ട്ര പരിസ്‌ഥിതി പ്രവർത്തക ഗ്രെറ്റ തൻബെർഗ് പങ്കുവച്ച ടൂൾകിറ്റുമായി ബന്ധപ്പെട്ട് ഫെബ്രുവരി നാലിനാണ് ഡെൽഹി പോലീസ് കേസ് രജിസ്‌റ്റർ ചെയ്‌തത്.
Read also: ജാതിയാധിക്ഷേപം; ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ കേസ്