ഹിസാര്‍: ഇന്‍സ്‌റ്റഗ്രാം ലൈവ് ചാറ്റിനിടെ ദളിത് സമൂഹത്തിനെതിരായ അപമാനകരവും അനാദരവുള്ളതുമായ പരാമര്‍ശം നടത്തിയതിന് ക്രിക്കറ്റ് താരം യുവരാജ് സിങ്ങിനെതിരെ കേസെടുത്ത് പോലീസ്. ഹിസാറിലെ ഹന്‍സി പോലീസ് സ്‌റ്റേഷനിലാണ് ഞായറാഴ്‌ച യുവരാജ് സിങിനെതിരെ കേസ് രജിസ്‌റ്റര്‍ ചെയ്‌തത്. ഹിസാറില്‍ നിന്നുള്ള ഒരു അഭിഭാഷകന്റെ പരാതിയിലാണ് നടപടി.
എസ്‌സി / എസ്‌ടി നിയമത്തിലെ 3 (1) (ആര്‍), 3 (1) വകുപ്പുകൾ പ്രകാരവും ഐപിസിയുടെ 153, 153എ, 295, 505 വകുപ്പുകള്‍ പ്രകാരവുമാണ് താരത്തിനെതിരെ പോലീസ് എഫ്‌ഐആര്‍ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്. എട്ടു മാസം മുൻപ് നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ എഫ്ഐആര്‍ ഇടാന്‍ പോലീസ് തയ്യാറായത്.
2020 ഏപ്രിലിലാണ് കേസിനാസ്‌പദമായ സംഭവം നടന്നത്. ഇന്ത്യൻ താരം രോഹിത് ശര്‍മയുമായുള്ള ഇന്‍സ്‌റ്റഗ്രാം ലൈവ് സെഷനിലാണ് യുവരാജ് അധിക്ഷേപ പരാമര്‍ശം നടത്തിയത്. തന്റെ മുന്‍ സഹതാരം യുശ്വേന്ദ്ര ചഹാലിനെ കുറിച്ച് പരാമര്‍ശിക്കവെ ആണ് യുവരാജ് ജാതി അധിക്ഷേപം നടത്തിയത്. സംഭവത്തിന് പിന്നലെ ഈ മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിനെതിരെ സോഷ്യല്‍ മീഡിയയില്‍ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
ദളിത് ആക്റ്റിവിസ്‌റ്റും അഭിഭാഷകനുമായ രാജന്‍ കല്‍സന്‍ ആണ് യുവരാജ് സിങ്ങിനെതിരെ പരാതി നല്‍കിയത്. ക്രിക്കറ്റ് താരത്തിന്റെ പരാമര്‍ശം മനപൂര്‍വവും ദളിത് സമുദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതും ആണെന്ന് പരാതിയില്‍ പറയുന്നു. കൂടാതെ രാജ്യത്തിന്റെ സാമൂഹിക വികാരങ്ങളെ വ്രണപ്പെടുത്തുന്നതിനും സമൂഹത്തെ പ്രകോപിപ്പിക്കുന്നതിനും ഈ പരാമര്‍ശം കാരണമാകുമെന്നും രാജന്‍ കല്‍സന്‍ ആരോപിച്ചു.
അതേസമയം സംഭവം വിവാദമായതോടെ ക്ഷമാപണവുമായി യുവരാജ് സിങ്ങും രംഗത്തെത്തിയിരുന്നു. തന്റെ പരാമർശം ഒരു പ്രത്യേക സമൂഹത്തെ മനപൂര്‍വ്വം വേദനിപ്പിച്ചതിൽ മാപ്പ് ചോദിക്കുന്നതായി യുവരാജ് സിംഗ് അന്ന് ട്വീറ്റ് ചെയ്‌തിരുന്നു. റ്റുള്ളവരുടെ അന്തസിനെ മാനിക്കുകയും ആദരിക്കുകയും ചെയ്യുന്ന ആളാണ് താനെന്നും താരം വ്യക്‌തമാക്കിയിരുന്നു.
Read Also: അയൽ രാജ്യങ്ങളും ബിജെപി ഭരിക്കുമെന്ന് അമിത് ഷാ ഉറപ്പ് നൽകി; ബിപ്ളബ് കുമാര്‍ ദേവ്