വയനാട് : ജില്ലയില്‍ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറന്നതോടെ സഞ്ചാരികളുടെ തിരക്ക് ഏറി വരുന്നു. ഇന്നലെ മുതല്‍ വയനാട്ടില്‍ ഡിടിപിസിയുടെ കീഴില്‍ വരുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചു തുടങ്ങി. എല്ലാ കേന്ദ്രങ്ങളിലേക്കും കൂടുതല്‍ ആളുകള്‍ എത്തുന്നുണ്ട്. ഇന്നലെ ഏറ്റവും കൂടുതല്‍ ആളുകള്‍ സന്ദര്‍ശിച്ചത് ജില്ലയിലെ പൂക്കോട് തടാകത്തിലാണ്. 196 പേര്‍ ഇന്നലെ ഇവിടെ സന്ദര്‍ശിച്ചു. സഞ്ചാരികള്‍ക്ക് രജിസ്‌ട്രേഷന് വേണ്ടി ഓണ്‍ലൈന്‍ സംവിധാനവും അവരുടെ വിവരങ്ങള്‍ രേഖപ്പെടുത്താനായി ക്യുആര്‍ കോഡ് സംവിധാനവും സജ്‌ജമാക്കിയിട്ടുണ്ട്. എടക്കല്‍ ഗുഹയില്‍ ഇന്നലെ മുതല്‍ ക്യുആര്‍ കോഡ് സംവിധാനം നടപ്പാക്കി വിജയകരമായി. ജില്ലയിലെ മറ്റ് കേന്ദ്രങ്ങളിലും ഉടന്‍ തന്നെ സംവിധാനം ആരംഭിക്കാന്‍ ഉള്ള തീരുമാനത്തിലാണ് അധികൃതർ.
ഓരോ സഞ്ചാര കേന്ദ്രങ്ങളിലും ഒരു സമയം 100 പേര്‍ക്ക് പ്രവേശനം നല്‍കുന്ന രീതിയിലാണ് ക്രമീകരിച്ചിരിക്കുന്നത്. എടക്കല്‍ ഗുഹയില്‍ 10 പേര്‍ക്ക് ആയിരിക്കും ഒരു സമയം പ്രവേശനം നല്‍കുക. സാമൂഹിക അകലം ഉള്‍പ്പടെയുള്ള കോവിഡ് മാര്‍ഗ നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയും ചെയ്യും. ഇതിനായി ജീവനക്കാരെ സജ്‌ജരാക്കിയിട്ടുണ്ട്.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് മാസങ്ങളോളം അടച്ചിട്ട ശേഷമാണ് ഇപ്പോള്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ തന്നെ സഞ്ചാരികള്‍ കൂടുതലായി ജില്ലയില്‍ എത്തുന്നുണ്ട്. റിസോര്‍ട്ടുകളിലും വില്ലകളിലും തിരക്ക് കൂടി വരുന്നു. 5 വിനോദസഞ്ചാര കേന്ദ്രങ്ങളാണ് ജില്ലയില്‍ ഇപ്പോള്‍ ആകെ തുറന്നിട്ടുള്ളത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഇടങ്ങള്‍ സഞ്ചാരികള്‍ക്കായി തുറന്നു നല്‍കും. എല്ലാ കേന്ദ്രങ്ങളിലും ഓണ്‍ലൈന്‍ സംവിധാനം വഴിയാണ് ടിക്കറ്റ് നല്‍കുന്നത്.കേന്ദ്രങ്ങളില്‍ എത്തിയ ശേഷവും ആളുകള്‍ക്ക് ഓണ്‍ലൈന്‍ വഴി ടിക്കറ്റ് ബുക്ക് ചെയ്യാം.
Read also : ആയിരത്തിലേറെ കേസുകള്‍ ഒരാഴ്‌ചക്കിടെ; കോവിഡ് മാര്‍ഗനിര്‍ദേശ ലംഘനം രൂക്ഷം