നിലമ്പൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങളുമായി കൂടുതൽ ബന്ധമുള്ളവരെ മൽസര രംഗത്ത് ഇറക്കണമെന്ന് രാഹുൽ ഗാന്ധി എംപി. ചെറുപ്പക്കാർക്ക് കൂടുതൽ അവസരം നൽകണമെന്ന് അദ്ദേഹം നിർദ്ദേശിച്ചു. കൂടാതെ, സ്‌ഥാനാർഥി നിർണയത്തിലെ പരമ്പരാഗത ശൈലി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.
കർഷകർ, തൊഴിലാളികൾ, ചെറുകിട കച്ചവടക്കാർ, സ്‌ത്രീകൾ, വിദ്യാർഥികൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിലുള്ളവരുടെ അഭിപ്രായം തേടി ജനകീയമായി പ്രകടന പത്രിക തയാറാക്കണം. ഇക്കാര്യങ്ങൾ അംഗീകരിച്ചാൽ നിയമസഭാ തിരഞ്ഞെടുപ്പിൽ പാർട്ടി നിർദ്ദേശിക്കുന്ന ദൗത്യം നിർവഹിക്കാൻ തയാറാണെന്ന് കേരളത്തിലെ മുതിർന്ന നേതാക്കളെ അറിയിച്ചതായി രാഹുൽ ഗാന്ധി പറഞ്ഞു. നിലമ്പൂരിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് സ്‌ഥാനാർഥികൾ ആയിരുന്നവരുടെ നിയോജക മണ്ഡലതല സംഗമം ഉൽഘാടനം ചെയ്‌ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ തിരഞ്ഞെടുപ്പിൽ മൽസരിച്ച യുഡിഎഫ് സ്‌ഥാനാർഥികളുടെ മമ്പാട് നിയോജക മണ്ഡലതല കൺവെൻഷനും രാഹുൽ ഗാന്ധി ഉൽഘാടനം ചെയ്‌തു. കെസി വേണുഗോപാൽ എംപി, എംപി അനിൽകുമാർ എംഎൽഎ, പിസി വിഷ്‌ണുനാഥ്, യുഎ ലത്തീഫ്, പിടി അജയ് മോഹൻ, വിഎ കരീം എന്നിവർ പ്രസംഗിച്ചു.
Also Read: ലീഗിന് മൂന്ന് അധിക സീറ്റുകൾ; ഒത്തുതീർപ്പിനില്ലെന്ന് ജോസഫ് വിഭാഗം; ചർച്ച ഇന്ന്