റിയാദ്: സൗദി അറേബ്യയില്‍ ട്രാഫിക് ലൈന്‍ ലംഘകര്‍ക്ക് ഇനി മുതല്‍ വന്‍ തുക പിഴ അടക്കേണ്ടി വരും. ബുധനാഴ്‌ച മുതല്‍ രാജ്യത്തിലെ വിവിധ നഗരങ്ങളില്‍ തീരുമാനം നിലവില്‍ വരും. നിയമ ലംഘനം കണ്ടെത്തുന്നതിനും, തെളിവ് ശേഖരിക്കുന്നതിനുമായി ഓട്ടോമാറ്റിക് ക്യാമറ സംവിധാനങ്ങളാണ് ഉപയോഗിക്കുന്നത്.
മുന്നൂറ് മുതല്‍ അഞ്ഞൂറ് റിയാല്‍ വരെയാണ് പിഴയായി ഈടാക്കാന്‍ തീരുമാനിച്ചത്. അടുത്ത വര്‍ഷത്തോടെ രാജ്യം മുഴുവന്‍ ഇത് വ്യാപിപ്പിക്കാനാണ് ആലോചന.നിലവില്‍ തിരഞ്ഞെടുത്ത ചില നഗരങ്ങളില്‍ മാത്രമാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തില്‍ റിയാദ്, ദമ്മാം, ജിദ്ദ എന്നീ നഗരങ്ങളിലാവും പിഴ ഈടാക്കുന്ന നടപടി പ്രാബല്യത്തില്‍ വരിക. ഇതിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി ജനറല്‍ ട്രാഫിക് ഡയറക്‌ടർ അറിയിച്ചു.
റോഡുകളില്‍ സിഗ്നല്‍ ഉപയോഗിക്കാതെ ട്രാക്കുകള്‍ മാറുന്നവരെ കണ്ടെത്തുക, നിയമം ലംഘിച്ച് വാഹനം മറികടക്കുന്നത് തടയുക, നിരോധിച്ച ഇടങ്ങളില്‍ വാഹനം അതിക്രമിച്ച് കയറ്റല്‍ തടയുക എന്നീ ലക്ഷ്യങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഹക്കം സംവിധാനത്തിന് കീഴില്‍ സ്‌ഥാപിക്കുന്ന ഡിവൈസുകളാണ് നിയമ ലംഘനങ്ങള്‍ കണ്ടുപിടിക്കുന്നത്. ഇവ നിയമ ലംഘനം നടത്തുന്ന വാഹനത്തിന്റെ ഫോട്ടോ ഉള്‍പ്പടെ രേഖപ്പെടുത്തുകയും, ഉടമയുടെ മൊബൈല്‍ ഫോണിലേക്ക് പിഴയുള്‍പ്പെടെയുള്ള സന്ദേശം ലഭ്യമാക്കുകയും ചെയ്യും.