ന്യൂഡെല്‍ഹി: രാജ്യത്തെ ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക് തിരിച്ചെത്തുമെന്ന് ഇന്ത്യന്‍ റെയില്‍വേ. ആദ്യഘട്ടത്തില്‍ പകുതി സര്‍വീസുകളും തുടര്‍ന്ന് രണ്ട് മാസത്തിനുള്ളില്‍ മുഴുവന്‍ സര്‍വീസുകളും പുനരാരംഭിക്കുമെന്ന് റെയില്‍വേ അറിയിച്ചു.
കൂടാതെ കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ അന്തിമാനുമതിക്ക് വിധേയമായി ഡിസംബറില്‍ കൂടുതല്‍ സ്‌പെഷ്യല്‍ ട്രെയിനുകള്‍ ഉണ്ടാകുമെന്നും റെയില്‍വേ അറിയിച്ചു.
കഴിഞ്ഞ മാസം ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തില്‍ ഏര്‍പ്പെടുത്തിയിരുന്ന സമയ ക്രമീകരണത്തില്‍ റെയില്‍വേ മാറ്റം കൊണ്ടുവന്നിരുന്നു. പുതിയ മാറ്റത്തിലൂടെ ട്രെയിന്‍ പുറപ്പെടുന്നതിന് അരമണിക്കൂര്‍ മുന്‍പ് വരെ ടിക്കറ്റ് റിസര്‍വ് ചെയ്യാം. കൂടാതെ ഓണ്‍ലൈനിലും ടിക്കറ്റ് റിസര്‍വേഷന്‍ കൗണ്ടറുകളിലൂടെയും ഈ സേവനം യാത്രക്കാര്‍ക്ക് ലഭിക്കും.
കോവിഡ് വ്യാപനം കണക്കിലെടുത്ത് ട്രെയിന്‍ അടക്കമുള്ള ഗതാഗത സംവിധാനങ്ങള്‍ രാജ്യത്ത് നിര്‍ത്തിവച്ചിരുന്നു. പിന്നീട് ഘട്ടം ഘട്ടമായി റെയില്‍വേ ഗതാഗതം പുനഃസ്‌ഥാപിച്ചിരുന്നു എങ്കിലും പൂര്‍വ സ്‌ഥിതിയിലേക്ക് മാറിയിരുന്നില്ല. ഈ പ്രശ്‌നങ്ങള്‍ക്കാണ് ഇപ്പോള്‍ പരിഹാരം ആവുന്നത്.
Read Also: കോവിഡ് വ്യാപനം; പാർലമെന്റ് ശീതകാല സമ്മേളനം നീട്ടിവെച്ചു