റിയാദ്: ഇന്ത്യയും യുഎഇയും അടക്കം 20 രാജ്യങ്ങളില്‍ നിന്നുള്ള വിദേശികള്‍ക്ക് സൗദി അറേബ്യയില്‍ പ്രവേശിക്കാൻ താല്‍ക്കാലികമായി വിലക്കേർപ്പെടുത്തി.
2021 ഫെബ്രുവരി 3 ബുധനാഴ്‌ച രാത്രി ഒന്‍പത് മുതല്‍ വിലക്ക് പ്രാബല്യത്തില്‍ വരും. സൗദി ആഭ്യന്തര മന്ത്രാലയത്തെ ഉദ്ധരിച്ച് സൗദി പ്രസ് ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിലാണ് സൗദിയുടെ നടപടി.
ജിസിസി രാജ്യങ്ങളിലെ യുഇഎ അടക്കമുളള രാജ്യങ്ങള്‍ക്ക് വിലക്ക് ബാധകമാണ്. നഴ്‌സസ്, ഡോക്‌ടർമാർ ഉൾപ്പടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍, ബിസിനസുകാർ ഉൾപ്പടെ എല്ലാവർക്കും വിലക്ക് ബാധകമാണ്. അത്യാവശ്യ സാഹചര്യങ്ങളിൽ അല്ലാതെ നയതന്ത്ര ഉദ്യോഗസ്‌ഥർക്കും സൗദിയിലേക്ക് പ്രവേശിക്കാനാവില്ലെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്‌തമാക്കി.
ഇന്ത്യ, പാകിസ്‌താൻ, യുഎഇ, ഈജിപ്‌ത്, അമേരിക്ക, ജര്‍മനി, ജപ്പാന്‍, അര്‍ജന്റീന, ഇന്തോനേഷ്യ, അയര്‍ലന്‍ഡ്, ഇറ്റലി, ബ്രസീല്‍, പോര്‍ച്ചുഗല്‍, യു.കെ, തുര്‍ക്കി, ദക്ഷിണാഫ്രിക്ക, സ്വീഡന്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, ഫ്രാന്‍സ്, പോര്‍ച്ചുഗല്‍, ലെബനോന്‍ എന്നീ രാജ്യങ്ങള്‍ക്കാണ് വിലക്കുള്ളത്. വിദേശികള്‍ക്ക് മാത്രമാണ് നിലവില്‍ യാത്രാ വിലക്കുളളത്. ഈ രാജ്യങ്ങളില്‍ നിന്നുളള സൗദി പൗരൻമാർക്ക് സ്വദേശത്തേക്ക് മടങ്ങി വരുന്നതിന് വിലക്ക് ബാധകമല്ല.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സൗദിയില്‍ കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയാണ്. കഴിഞ്ഞ രണ്ടാഴ്‌ചക്കിടെ 200 ശതമാനമാണ് കോവിഡ് കേസുകളിലെ വര്‍ധനവ് എന്നാണ് റിപ്പോര്‍ട്ട്. യാത്രാ വിലക്കുളള രാജ്യങ്ങളിലേക്ക് ഈ രണ്ടാഴ്‌ചക്കിടെ യാത്ര നടത്തിയവർക്കും സൗദിയില്‍ പ്രവേശിക്കാനാവില്ല.
Most Read: കോവിഡ്; ഡെൽഹിയിൽ പകുതിയിൽ അധികം ആളുകളിലും ആന്റിബോഡി രൂപപ്പെട്ടതായി സർവേ