ബാലി: ജി20 അധ്യക്ഷ സ്‌ഥാനം ഏറ്റെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബാലിയിൽ നടന്ന ഉച്ചക്കോടിയുടെ ഇന്നത്തെ സമാപന ചടങ്ങിൽ ഇന്തൊനീഷ്യൻ പ്രസിഡന്റ് ജോകോ വിഡോഡോ ജി20 അധ്യക്ഷ സ്‌ഥാനം ഇന്ത്യക്ക് കൈമാറി.
നിലവിലെ ജി20 നിയമം അനുസരിച്ച്, ഡിസംബർ 1 മുതൽ ഇന്ത്യയാണ് ഒരു വർഷത്തേക്കുള്ള ഔദ്യോഗിക അധ്യക്ഷ സ്‌ഥാനം വഹിക്കേണ്ടത്. ഇതിന് മുന്നോടിയായാണ് ഇന്നത്തെ അനൗദ്യോഗിക കൈമാറ്റ ചടങ്ങു നടന്നത്. ഡിജിറ്റൽ പരിവർത്തനത്തിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിക്കുമെന്ന് ചുമതല ഏറ്റെടുത്ത ശേഷം പ്രധാനമന്ത്രി പറഞ്ഞു.
‘ജി20 യുടെ അധ്യക്ഷസ്‌ഥാനം ഇന്ത്യ ഏറ്റെടുക്കുന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനകരമാണ്. ഇന്ത്യയിലെ വിവിധ സംസ്‌ഥാനങ്ങളിലും നഗരങ്ങളിലും ഞങ്ങൾ ജി20 മീറ്റിങ്ങുകൾ സംഘടിപ്പിക്കും. നമ്മൾ ഒരുമിച്ച് ജി20യെ ആഗോള മാറ്റത്തിന് ഉത്തേജകമാക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷ സ്‌ഥാനം എല്ലാവരെയും ഉത്തേജകമാക്കും. ഇന്ത്യയുടെ ജി20 അധ്യക്ഷ സ്‌ഥാനം എല്ലാവരെയും ഉൾക്കൊള്ളുന്നതും പ്രവർത്തനാധിഷ്‌ഠിതവും ആയിരിക്കും‘– പ്രധാനമന്ത്രി പറഞ്ഞു.
എന്താണ് ജി20 ഉച്ചകോടി
വ്യാവസായികമായി വികസിച്ചതും ഉയർന്നുവരുന്നതുമായ പ്രമുഖ രാജ്യങ്ങളുടെ ലോക കൂട്ടായ്‌മയാണ് 1999 സെപ്റ്റംബർ 26ന് നിലവിൽവന്ന ജി-20. ഇരുപത് രാജ്യങ്ങളെ സൂചിപ്പിക്കുന്ന സംഖ്യയാണ് 20 എന്നത്. നിലവിൽ പത്തൊൻപത് രാജ്യങ്ങളും യൂറോപ്യൻ യൂണിയനും ചേർന്നതാണ് സംഘടന.
ലോകത്തിന്റെ ഭാവി നിർണയിക്കുന്നതിൽ മുഖ്യ ശക്‌തിയാവുന്ന ജി-20യിൽ ലോകജനസംഖ്യയുടെ 65 ശതമാനം ഉൾപ്പെടും. ലോക ജിഡിപി യുടെ 85 ശതമാനവും കച്ചവടത്തിന്റെ 75 ശതമാനവും കൈയാളുന്നത് ഈ ഗ്രൂപ്പിലെ രാജ്യങ്ങളാണ്. അതുകൊണ്ടാണ് ജി-20യുടെ തീരുമാനങ്ങൾ ലോകം ഉറ്റുനോക്കുന്നത്.
1999ലെ സാമ്പത്തിക പ്രതിസന്ധിക്കാലത്ത് രുപീകരിച്ച ജി-20യുടെ പ്രാഥമികലക്ഷ്യം ലോക സാമ്പത്തികമേഖലയെ തകിടംമറിയാതെ തുഴഞ്ഞുകൊണ്ടുപോവുക എന്നതാണ്. 1999ൽ ആദ്യഉച്ചകോടി നടന്നെങ്കിലും പിന്നീട് ഒൻപതുവർഷം കൂട്ടായ്‌മ സജീവമല്ലായിരുന്നു. ലോകം മറ്റൊരു സാമ്പത്തിക പ്രതിസന്ധി അഭിമുഖീകരിച്ച 2008ലാണ് പിന്നീട് ജി20 സജീവമാകുന്നത്.
തുടർന്ന് ജി20 അനിഷേധ്യ ലോകസംഘടനയായി പരിണമിച്ചു. സാമ്പത്തിക മേഖലക്കപ്പുറം ലോകസുരക്ഷ, ഭക്ഷ്യസുരക്ഷ, ഊർജസുരക്ഷ, പരിസ്‌ഥിതി, പൊതുജനാരോഗ്യം, സാങ്കേതികം തുടങ്ങിയ കാര്യങ്ങൾ ചർച്ചചെയ്യുന്ന വേദിയായി ജി20 വളർന്നു. സ്‌ഥിരം ആസ്‌ഥാനമില്ലാത്ത ജി20 ഓരോവർഷം ഓരോ രാജ്യങ്ങളിലാണ് നടക്കുക.
Most Read: രാജ്യദ്രോഹകുറ്റം: പുനഃപരിശോധന നടത്തുന്നുണ്ടെന്ന് കേന്ദ്രം സുപ്രീം കോടതിയിൽ