കൊച്ചി: പ്രവാസികളുടെ ഇന്ത്യയിലേക്കുള്ള യാത്ര കഠിനമാക്കുന്ന പുതിയ നിയന്ത്രണങ്ങളെ ചോദ്യം ചെയ്‌ത് കൊണ്ട് ‘പ്രവാസി ലീഗൽ സെൽ’ സമർപ്പിച്ച ഹരജിയിൽ ഹൈക്കോടതിയുടെ ഇടപെടൽ. വിദേശത്ത് നിന്ന് നാട്ടിലേക്ക് വരുന്ന ആളുകളെ ഗുരുതരമായി ബാധിക്കുന്ന വിഷയത്തിൽ വിശദമായ മറുപടി ഫയൽ ചെയ്യുവാൻ കേന്ദ്ര,സംസ്‌ഥാന സർക്കാരുകളോട് ഹൈക്കോടതി നിർദേശിച്ചു. ജസ്‌റ്റിസ് പിവി ആശ അധ്യക്ഷയായ ബെഞ്ചിന്റെതാണ് നടപടി. പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം മുഖേനയാണ് സംഘടന കേരള ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്.
കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി യുഎഇയിൽ നിന്നും ഇതര ഗൾഫ് രാജ്യങ്ങളിൽനിന്നും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കടുത്ത നിയന്ത്രണങ്ങളാണ് ഫെബ്രുവരി 22 മുതൽ ഏർപ്പെടുത്തിയിട്ടുള്ളത്. പ്രായ വ്യത്യാസമില്ലാതെ, ഇന്ത്യയിലേക്ക് യാത്ര ചെയുന്ന എല്ലാവർക്കും 72 മണിക്കൂറിനകം എടുത്ത ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
ഇന്ത്യയിലെ എയർപോർട്ടിൽ ഇറങ്ങിയാൽ സ്വന്തം ചെലവിൽ മറ്റൊരു കോവിഡ് പരിശോധന നടത്തുകയും 14 ദിവസം വീടുകളിൽ ക്വാറന്റെയിനിൽ കഴിയുകയും വേണം. എയർപോർട്ടിലെ കോവിഡ് പരിശോധനക്ക് ഒരാൾ 2000 രൂപയോളമാണ് ടെസ്‌റ്റ് ഫീസായി നൽകേണ്ടത്.
വിഷയവുമായി ബന്ധപ്പെട്ട് നിബന്ധന പിൻവലിക്കുകയോ, പരിശോധന സൗജന്യമാക്കുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ‘പ്രവാസി ലീഗൽ സെൽ‘ നേരത്തെ കേന്ദ്ര,കേരള സർക്കാരുകൾക്ക് നിവേദനം നൽകിയിരുന്നു. എന്നാൽ നടപടി സ്വീകരിക്കുന്നില്ലെന്ന് കണ്ടതോടെയാണ് ‘പ്രവാസി ലീഗൽ സെൽ‘ ഹൈക്കോടതിയെ സമീപിച്ചത്.
പുതിയ നിബന്ധനകൾ മൂലം പ്രതിസന്ധിയിലായ പ്രവാസികൾക്ക് ആശ്വാസകരമായ നടപടിയാണ് കേരള ഹൈക്കോടതിയിൽ നിന്നും ഉണ്ടായിരിക്കുന്നതെന്ന് പ്രവാസി ലീഗൽ സെൽ ഗ്ളോബൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം, ബഹ്‌റൈൻ കൺട്രി ഹെഡ് സുധീർ തിരുനിലത്ത്, കോ-ഓർഡിനേറ്റർ അമൽ ദേവ് എന്നിവർ പത്രക്കുറിപ്പിലൂടെ അറിയിച്ചു.
Read Also: ദളിത് തൊഴിലാളി ആക്‌ടിവിസ്‌റ്റ് നോദീപ് കൗറിന് ജാമ്യം