ന്യൂഡെൽഹി: തൊഴിലാളി പ്രക്ഷോഭവുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ദളിത് തൊഴിലാളി ആക്‌ടിവിസ്‌റ്റ് നോദീപ് കൗറിന് ജാമ്യം. പഞ്ചാബ്-ഹരിയാന ഹൈക്കോടതിയാണ് നോദീപിന് ജാമ്യം അനുവദിച്ചത്. ഹരിയാനയിലെ കർനാൽ ജയിലിൽ കഴിയുകയായിരുന്ന നോദീപിന് അറസ്‌റ്റിലായി ഒന്നര മാസത്തിന് ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
കഴിഞ്ഞ ജനുവരി 12നായിരുന്നു ഇവരെ പോലീസ് അറസ്‌റ്റ് ചെയ്‌തത്. പോലീസ് കസ്‌റ്റഡിയിൽ വെച്ച് ലൈംഗികാതിക്രമം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് നോദീപ് കൗർ നേരത്തെ ആരോപിച്ചിരുന്നു. എന്നാൽ അധികൃതർ ഇത് നിഷേധിച്ചു.
ഡെൽഹിയിൽ വിവാദ കാർഷിക നിയമങ്ങളുമായി ബന്ധപ്പെട്ട കർഷക പ്രക്ഷോഭത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഉയർന്ന കൂലി ആവശ്യപ്പെട്ട് തൊഴിലാളി പ്രക്ഷോഭം സംഘടിപ്പിച്ചതിനാണ് നോദീപ് കൗറിനെ സിംഘു അതിർത്തിയിൽ വെച്ച് പോലീസ് അറസ്‌റ്റ് ചെയ്‌തത്. നോദീപിനെ ഹരിയാന പോലീസ് എങ്ങോട്ടാണ് കൊണ്ടുപോയത് എന്നത് സംബന്ധിച്ച് ഇവരുടെ വീട്ടുകാർക്ക് പോലും അറിവുണ്ടായിരുന്നില്ല. പിന്നീടാണ് കർനാൽ ജയിലിൽ കഴിയുകയാണെന്ന വിവരം പുറത്തുവന്നത്.
വധശ്രമം ഉൾപ്പടെയുള്ള കടുത്ത കുറ്റങ്ങളാണ് പോലീസ് നോദീപ് കൗറിന് മേൽ ചുമത്തിയത്. കൊള്ള, മാരക ആയുധങ്ങളുമായി അതിക്രമിച്ച് കടക്കൽ, ക്രിമിനൽ ഗൂഢാലോചന, കലാപം ഉണ്ടാക്കൽ, പോലീസിനെ ആക്രമിക്കൽ തുടങ്ങിയ കുറ്റങ്ങളും നോദീപിന് മേൽ ചുമത്തിയിട്ടുണ്ട്.
Also Read: നീരവ് മോദിയെ കൈമാറാനുള്ള ഉത്തരവ്; മാർക്കണ്ഡേയ കട്‌ജുവിന് രൂക്ഷവിമർശനം