ഡെൽഹി: കർഷക സമരത്തിനിടെ അറസ്‌റ്റിലായ പൗരവകാശ പ്രവർത്തക നോദീപ് കൗറിന് ഒരു കേസിൽ ജാമ്യം ലഭിച്ചു. കൊലപാതക ശ്രമത്തിനുള്ള കേസിൽ വിധി വരാത്തതു കൊണ്ട് നോദീപ് കൗർ ജയിലിൽ തുടരും.
കൊലപാതകശ്രമം, കവർച്ച ശ്രമം എന്നിങ്ങനെ രണ്ട് കേസുകളാണ് നോദീപിന് എതിരെ ഹരിയാന പോലീസ് ചുമത്തിയത്. കഴിഞ്ഞ ജനുവരി 12നാണ് 23കാരിയായ നോദീപ് കൗർ അറസ്‌റ്റിലാകുന്നത്. നേരത്തെ രണ്ട് തവണ ഇവർക്ക് ജാമ്യം നിഷേധിച്ചിരുന്നു.
രണ്ടാമത്തെ കേസിലെ ജാമ്യാപേക്ഷ ഫെബ്രുവരി 13നാണ് പരിഗണിക്കുന്നത്. കഴിഞ്ഞ ഒരു മാസമായി ജയിലിൽ കഴിയുന്ന നോദീപ് കൗറിന്റെ മോചനത്തിനായി അന്താരാഷ്‌ട്രാ തലത്തിൽ നിന്നടക്കം പ്രതിഷേധമുയർന്നിരുന്നു.
കുണ്ട്‌ലി വ്യവസായ മേഖലയിലെ തൊഴിലാളികള്‍ക്കിടയില്‍ മസ്‌ദൂര്‍ അധികാര്‍ സംഗതൻ യൂണിയനിലാണ് നോദീപ് കൗര്‍ പ്രവര്‍ത്തിക്കുന്നത്. കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി 1500 തൊഴിലാളികളും ആയാണ് ഇവർ ഡിസംബറില്‍ അണിചേര്‍ന്നത്. പിന്നാലെ ജനുവരിയിൽ അറസ്‌റ്റിലാവുകയും ചെയ്‌തു.
ഹരിയാന പോലീസ് കള്ളക്കേസാണ് ചുമത്തിയതെന്നും മോചനത്തിനായി നിയമപോരാട്ടം തുടരുമെന്നും ആണ് നോദീപ് കൗറിന്റെ കുടുംബം അറിയിക്കുന്നത്. കസ്‌റ്റഡിയിൽ ഇവർക്ക് പോലീസിന്റെ ക്രൂര പീഡനങ്ങൾക്ക് ഇരയാകേണ്ടി വന്നുവെന്നും കുടുംബം ആരോപിക്കുന്നുണ്ട്.
Read Also: ഇന്ത്യ ഇതുവരെ കയറ്റുമതി ചെയ്‌തത് 338 കോടി രൂപയുടെ വാക്‌സിൻ