തിരുവനന്തപുരം: സംസ്‌ഥാനത്തെ വിവിധ ജില്ലകളിലെ മരംകൊള്ളയിൽ സമഗ്ര അന്വേഷണത്തിന് പ്രത്യേക സംഘങ്ങളെ നിയോഗിച്ച് വനംവകുപ്പ്. ജില്ലാ ഫോറസ്‌റ്റ് ഓഫിസർമാരുടെ നേതൃത്വത്തിൽ 5 സംഘങ്ങളാണ് വനംകൊള്ള അന്വേഷിക്കുക. സംഘങ്ങൾ 12 ദിവസത്തിനുള്ളിൽ അന്വേഷണ റിപ്പോർട് സമർപ്പിക്കണമെന്നും നിർദ്ദേശമുണ്ട്. 2020 മാർച്ച് മുതൽ സംസ്‌ഥാനത്ത് നടന്ന മരം മുറിക്കലിനെക്കുറിച്ച് അന്വേഷിക്കാനാണ് പ്രത്യേക സംഘങ്ങളെ നിയോഗിച്ചത്.
ആകെ 15 അംഗങ്ങളാണ് ഒരു സംഘത്തിലുള്ളത്. ഇന്ന് അന്വേഷണം ആരംഭിച്ച് ഈ മാസം 22നകം റിപ്പോർട് നൽകണം. വയനാട് മുട്ടിലിലെ മരംകൊളളയുടെ പശ്‌ചാത്തലത്തിലാണ് വനംവകുപ്പിന്റെ നീക്കം. പ്രിൻസിപ്പൽ ചീഫ് കൺസർവേറ്റർ ഓഫ് ഫോറസ്‌റ്റ് (വിജിലൻസ്) ഗംഗാ സിംഗാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുക.
മരം മുറിക്കലിന്റേത് ഉൾപ്പടെ എല്ലാ രേഖകളും പരിശോധിക്കണമെന്നാണ് നിർദ്ദേശം. മരം മുറിച്ച് കൊണ്ടുപോകാൻ ഉപയോഗിച്ച ഗതാഗത സൗകര്യം ഏതെന്നും പരിശോധിക്കണം. ഭൂമി സംബന്ധമായ വിവരങ്ങളും രേഖകളും അന്വേഷണത്തിൽ ഉൾപ്പെടുത്തണം. അതേസമയം, ഏറെ വിവാദങ്ങൾ സൃഷ്‌ടിച്ച വയനാട് മുട്ടിൽ മരംകൊളളയിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് വിവിധ വകുപ്പുകളിൽ നിന്ന് വിവരങ്ങൾ ശേഖരിച്ചു. ഫോറസ്‌റ്റ്, പോലീസ് ഉൾപ്പടെയുള്ളവരിൽ നിന്നാണ് വിവരങ്ങൾ ശേഖരിച്ചത്.
Read also: കൊടകര കള്ളപ്പണക്കേസ്; അന്വേഷണം ഏറ്റെടുത്ത് ഇഡി