കൊൽക്കത്ത: നാരദ കൈക്കൂലി കേസിൽ രണ്ട് മന്ത്രിമാർ ഉൾപ്പടെ നാല് തൃണമൂൽ കോൺഗ്രസ് നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സിബിഐ ഓഫീസിന് നേരെ കല്ലേറ്. പശ്‌ചിമ ബംഗാൾ മന്ത്രിമാരായ ഫിർഹദ് ഹക്കീം, സുബ്രതോ മുഖർജി, തൃണമൂൽ എംഎൽഎ മദൻ മിത്ര, മുൻ തൃണമൂൽ നേതാവ് സോവൻ ചാറ്റർജി എന്നിവരെ അറസ്‌റ്റ് ചെയ്‌തതിൽ പ്രതിഷേധിച്ച് സിബിഐ ഓഫീസിന് മുന്നിൽ തടിച്ചുകൂടിയ തൃണമൂൽ പ്രവർത്തകർ കല്ലെറിയുകയായിരുന്നു.
ഇതേതുടർന്ന് സിബിഐ ഓഫീസിന്റെ പ്രധാന കവാടം അടച്ചു. സംഘർഷ സാധ്യത നിലനിൽക്കുന്നതിനാൽ സിബിഐ ഓഫീസ് കെട്ടിടത്തിനകത്തും ഗേറ്റിന് പുറത്തും കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്. അതേസമയം, ബംഗാൾ ഗവർണർ ജഗ്‌ദീപ് ധൻഖറിന്റെ വസതിയായ രാജ്ഭവന് പുറത്ത് തൃണമൂൽ പ്രവർത്തകർ പ്രതിഷേധം ആരംഭിച്ചു.
നേതാക്കളെ അറസ്‌റ്റ് ചെയ്‌തതിന് പിന്നാലെ മുഖ്യമന്ത്രി മമതാ ബാനർജി സിബിഐ ഓഫീസിലെത്തിയിരുന്നു. തൃണമൂൽ നേതാക്കൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനാണ് മമത ബാനർജി എത്തിയത്. പറ്റുമെങ്കിൽ തന്നെ അറസ്‌റ്റ് ചെയ്യൂവെന്നും മമത സിബിഐ ഓഫീസിൽ എത്തിയതിന് ശേഷം പറഞ്ഞിരുന്നു. സിബിഐ കസ്‌റ്റഡിയിൽ എടുത്ത മന്ത്രി ഫിർഹാദ് ഹക്കീമിന്റെ വീട്ടിലും മമത സന്ദർശനം നടത്തി.
2014ലാണ് കേസിന് ആസ്‌പദമായ സംഭവം നടന്നത്. ബംഗാളിൽ നിക്ഷേപത്തിന് ശ്രമിച്ച വ്യവസായി 7 തൃണമൂൽ എംപിമാർക്കും 4 മന്ത്രിമാർക്കും ഒരു എംഎൽഎക്കും പോലീസ് ഓഫീസർക്കും കൈക്കൂലി കൊടുത്തുവെന്നാണ് കേസ്. 2016ൽ പശ്‌ചിമ ബംഗാളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് നാരദ ന്യൂസ് പോർട്ടലിലെ മാത്യു സാമുവലാണ് ഒളിക്യാമറ ഓപ്പറേഷൻ നടത്തി കൈക്കൂലി കേസ് പുറംലോകത്തെ അറിയിച്ചത്. കേസിൽ അന്വേഷണം നടത്താൻ 2017ലാണ് കൊൽക്കത്ത ഹൈക്കോടതി ഉത്തരവിട്ടത്.
കേസിൽ സിബിഐ ഇന്ന് കുറ്റപത്രം സമർപ്പിക്കും. 4 പേരെയും കസ്‌റ്റഡിയിൽ വേണമെന്ന് സിബിഐ ആവശ്യപ്പെടും. കസ്‌റ്റഡി അപേക്ഷ പരിഗണിച്ചില്ലെങ്കിൽ ജാമ്യം ലഭിക്കുന്നത് വരെ ഇവർ പോലീസ് ലോക്കപ്പിൽ തുടരേണ്ടി വരും.
എംഎൽഎമാർക്ക് എതിരെ അന്വേഷണം നടത്താൻ സ്‌പീക്കർ അനുമതി നൽകേണ്ടതുണ്ട്. എന്നാൽ സ്‍പീക്കറെ സമീപിക്കാതെ നേരിട്ട് ഗവർണറിൽ നിന്ന് അനുമതി തേടിയാണ് മന്ത്രിമാരെയും എംഎൽഎമാരെയും കസ്‌റ്റഡിയിൽ എടുത്തിരിക്കുന്നത്.
Also Read: മിസ് യൂണിവേഴ്‌സായി ആൻഡ്രിയ മെസ; കിരീടം ചൂടുന്ന മൂന്നാമത്തെ മെക്‌സിക്കൻ വനിത