തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ 4 ജില്ലകളിൽ നാളെ അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കാൻ തീരുമാനിച്ചത്. ഇതോടെ ഈ ജില്ലകളിൽ കടുത്ത നിയന്ത്രണങ്ങളായിരിക്കും നാളെ അർധരാത്രി മുതൽ നടപ്പാക്കുക. ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കുന്നതോടെ ഈ ജില്ലകളിലെ പ്രദേശങ്ങളിൽ പ്രവേശിക്കുന്നതിനും പുറത്തു പോകുന്നതിനും ഒരു വഴി മാത്രമായിരിക്കും ഉണ്ടാകുക.
നാളെ അർധരാത്രി മുതൽ ഈ നാല് ജില്ലകളിൽ വിവിധ സോണുകളായി തിരിച്ച് ഉന്നത പോലീസ് ഉദ്യോഗസ്‌ഥർ നിരീക്ഷണം ഏർപ്പെടുത്തും. കൂടാതെ ഡ്രോൺ നിരീക്ഷണവും ഉണ്ടാകും. നിയന്ത്രണങ്ങൾ കർശനമായി നടപ്പിലാക്കുന്നതിന് 10,000 പോലീസുകാരെയാണ് നിയോഗിച്ചത്. ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്തുന്ന സാഹചര്യത്തിൽ പലവ്യജ്‌ഞന കടകളും, ബേക്കറികളും ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും തുറക്കുക. എന്നാൽ പെട്രോൾ പമ്പ്, മെഡിക്കൽ ഷോപ്പുകൾ എന്നിവ തുറക്കാൻ അനുമതി ഉണ്ടായിരിക്കും.
നിയന്ത്രണങ്ങൾ കർശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലാ അതിർത്തികൾ അടക്കും. കൂടാതെ ഈ ജില്ലകളിലെ കണ്ടെയ്ൻമെന്റ് സോണുകൾ പൂർണമായും അടച്ചിടുമെന്നും അധികൃതർ വ്യക്‌തമാക്കി. ചൊവ്വ, വെള്ളി ദിവസങ്ങളിലായിരിക്കും ബാങ്കുകൾ പ്രവർത്തിക്കുക. സഹകരണ ബാങ്കുകൾ തിങ്കൾ, വ്യാഴം ദിവസങ്ങളിലും പ്രവർത്തിക്കും. രാവിലെ 10 മണി മുതൽ 1 മണി വരെയാണ് ബാങ്കുകൾ പ്രവർത്തിക്കാൻ അനുമതി ഉണ്ടായിരിക്കുക. കൂടാതെ മിനിമം ജീവനക്കാരെ വച്ചുകൊണ്ട് ബാങ്കുകൾ പ്രവർത്തിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.
Read also : ജില്ലയിൽ കടൽക്ഷോഭം രൂക്ഷം; കടൽഭിത്തി കടന്ന് തിരമാല റോഡിലേയ്‌ക്ക്