കോഴിക്കോട്: ജില്ലയിൽ മറൈൻ ഫിഷറീസ് റെഗുലേഷൻ ആക്‌ട് ലംഘിച്ച് കടലിൽ മൽസ്യബന്ധനം നടത്തിയ രണ്ട് ബോട്ടുകൾ പിടികൂടി. ബേപ്പൂർ കോസ്‌റ്റൽ പോലീസാണ് മദീന, മിലാൻ എന്നീ ബോട്ടുകൾ പിടികൂടിയത്. കൂടാതെ ബോട്ടുടമകളായ ബേപ്പൂർ സ്വദേശി ഷിഹാബ്, ഉമ്മർ എന്നിവർക്കെതിരെ കേസെടുക്കുകയും ചെയ്‌തു.
മണൽച്ചാക്കുകളും പ്ളാസ്‌റ്റിക് കുപ്പികളും കുലച്ചിലുകളും ഉപയോഗിച്ച് തോണികളിൽ മീൻപിടിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്‌ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ബോട്ടുകൾ പിടികൂടിയത്. തുടർന്ന് മദീന ബോട്ടിൽ നിന്നും മണൽ നിറച്ച 15 ചാക്കുകൾ, 150 തെങ്ങിൻ കുലച്ചിൽ, 400 പ്ളാസ്‌റ്റിക് കുപ്പികൾ എന്നിവയും, മിലാൻ എന്ന ബോട്ടിൽ നിന്നും മണൽ നിറച്ച 55 ചാക്കുകൾ, 300 പ്ളാസ്‌റ്റിക് കുപ്പികൾ, 200 തെങ്ങിൻ കുലച്ചിൽ എന്നിവയും പോലീസ് കണ്ടെടുത്തു.
കോസ്‌റ്റൽ പോലീസ് ഇൻസ്‌പെക്‌ടർ സുനിൽ കൃഷ്‌ണയുടെ നേതൃത്വത്തിലാണ് ബോട്ടുകൾ പിടികൂടിയത്. എഎസ്‌ഐ വിപി വിനോദൻ, സിപിഒ വി അരുൺകുമാർ, ഇ സൈനുദ്ദീൻ, വികെ സുമേഷ് എന്നിവരും പരിശോധന സംഘത്തിൽ ഉൾപ്പെട്ടിരുന്നു.
Read also: ഡെൽഹിയിൽ 6 വയസുകാരിക്ക് പീഡനം; പ്രതി പിടിയിൽ