പത്തനംതിട്ട: യുഡിഎഫും ബിജെപിയും ചേർന്ന് കേരളത്തെ കലാപ ഭൂമിയാക്കുന്നുവെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ. രാഷ്‌ട്രീയ കൊലപാതകങ്ങളിൽ സർക്കാരിനെയും പോലീസിനെയും പ്രതിയാക്കുന്നു. കെ-റെയിൽ കേരളത്തിലെ അത്യാവശ്യ പദ്ധതിയാണെന്നും സിപിഎം സംസ്‌ഥാന സെക്രട്ടറി പറഞ്ഞു.
വിഷയത്തിൽ യുഡിഎഫിന്റേതും ബിജെപിയുടേതും എതിർപ്പ് രാഷ്‌ട്രീയമാണെന്നും കോടിയേരി പത്തനംതിട്ടയിൽ പറഞ്ഞു. ഭൂമി നഷ്‌ടപ്പെടുന്നവരുടെ വിഷമത്തിൽ സർക്കാർ ഒപ്പം നിൽക്കും. രാഷ്‌ട്രീയ എതിർപ്പിന് മുന്നിൽ സർക്കാർ മുട്ടുമടക്കില്ലെന്നും അദ്ദേഹം പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ബുള്ളറ്റ് ട്രെയിൻ പദ്ധതിയെ എതിർക്കാത്ത കോൺഗ്രസും ബിജെപിയും ഇവിടെ എതിർക്കുന്നു.
എതിർപ്പിന് കാരണം രാഷ്‌ട്രീയ താൽപര്യം മാത്രമാണെന്നും എല്ലാ വീടുകളിലും പാർട്ടി പ്രർത്തകർ എത്തി തെറ്റായ പ്രചരണങ്ങൾക്ക് എതിരെ ബോധവൽക്കരണം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് കാലത്ത് മനുഷ്യർക്കൊപ്പം കുരങ്ങൻമാർക്കും ഭക്ഷണം നൽകിയ സർക്കാരാണ് എൽഡിഎഫിന്റെത്.
ജനങ്ങൾക്ക് ഏറ്റവും വിശ്വാസമുള്ള സർക്കാരാണ് കേരളം ഭരിക്കുന്നത്. ചെയ്യാൻ പറ്റുന്ന കാര്യമേ പിണറായി സർക്കാർ പറയൂ എന്ന് ജനങ്ങൾക്ക് വിശ്വാസമായിട്ടുണ്ട്. ദരിദ്രർ ഇല്ലാത്ത സംസ്‌ഥാനമാണ് എൽഡിഎഫിന്റെ ലക്ഷ്യം. കേരളത്തിൽ വലതുപക്ഷ ആശയം വളർന്ന് വരുന്നുണ്ടെന്നും ചില മാദ്ധ്യമങ്ങൾ അതിന് കൂട്ടു നിൽക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Read Also: കുറ്റപത്രത്തിൽ ദുരൂഹത; സിബിഐയ്‌ക്ക് കത്തയച്ച് വാളയാർ പെണ്‍കുട്ടികളുടെ അമ്മ