ലഖ്നൗ: ഉത്തർപ്രദേശിലെ ഹത്രസിൽ നാലുപേർ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ ദലിത് പെൺകുട്ടിയുടെ മൃതദേഹം സംസ്കരിച്ചു. ഇന്ന് പുലർച്ചെ 2: 45 നാണ് യുപി പോലീസ് മൃതദേഹം സംസ്കരിച്ചത്.
മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകാൻ തയ്യാറാകാതിരുന്ന പോലീസ് ബലപ്രയോഗത്തിലൂടെ മൃതദേഹം സംസ്കരിക്കുക ആയിരുന്നു. അവസാനമായി കുട്ടിയുടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോകാൻ അനുവദിക്കണമെന്ന തങ്ങളുടെ അഭ്യർത്ഥന പോലീസ് ചെവിക്കൊണ്ടില്ലെന്നും പ്രതിഷേധം വകവെക്കാതെ നിർബന്ധിച്ച് സംസ്കരിക്കുക ആയിരുന്നു എന്നും ബന്ധുക്കൾ പറഞ്ഞു.
ചൊവ്വാഴ്ച രാത്രി 10.10നാണ് പെൺകുട്ടിയുടെ മൃതദേഹം നടപടികൾ പൂർത്തിയാക്കി ഡെൽഹി സഫ്ദർജംഗ് ആശുപത്രിയിൽ നിന്നു വിട്ടു കിട്ടിയതെന്ന് യുപി പോലീസിനെ ഉദ്ധരിച്ച് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്തു. തുടർന്ന് ഹത്രസിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടുപോയ മൃതദേഹം വീട്ടിൽ കയറ്റാതെ പെട്ടന്ന് തന്നെ സംസ്കരിക്കുക ആയിരുന്നു.
തങ്ങളുടെ അനുമതിയില്ലാതെ മൃതദേഹം എടുത്തുകൊണ്ടുപോയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ പിതാവും സഹോദരനും ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചിരുന്നു. കോൺഗ്രസ്, ഭീം ആർമി പ്രവർത്തകരും ബന്ധുക്കൾക്കൊപ്പം പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. ഇതേത്തുടർന്ന് സഫ്ദർജംഗ് ആശുപത്രിയിൽ സുരക്ഷ ശക്തമാക്കിയിരുന്നു.
ആശുപത്രിക്ക് പുറത്ത് പ്രതിഷേധിച്ചതിന് ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിനെ ഡെൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. പ്രതിഷേധത്തിനിടെ ദലിത് സമുദായത്തിലെ മുഴുവൻ പേരും പ്രതികൾക്ക് വധശിക്ഷ ആവശ്യപ്പെട്ട് തെരുവിൽ ഇറങ്ങണമെന്ന് ചന്ദ്രശേഖർ ആസാദ് ആഹ്വാനം ചെയ്തിരുന്നു.
Related News: അവൾ അതിജീവിക്കും എന്നു പ്രതീക്ഷിച്ചു; കണ്ണീരുണങ്ങാതെ ഹത്രസ്
ശവ സംസ്കാരത്തിനുള്ള അവകാശം പോലും ബന്ധുക്കൾക്ക് നിഷേധിക്കുന്നത് അന്യായമാണെന്ന് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി പ്രതികരിച്ചു. ട്വിറ്ററിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. “ഇന്ത്യയിലെ ഒരു മകളെ ബലാത്സംഗം ചെയ്യുന്നു, വസ്തുതകൾ അടിച്ചമർത്തപ്പെടുന്നു, അവസാനം ശവ സംസ്കാരത്തിനുള്ള അവകാശവും അവളുടെ കുടുംബത്തിൽ നിന്ന് അപഹരിക്കപ്പെടുന്നു. ഇത് അധിക്ഷേപകരവും അന്യായവുമാണ്,”- രാഹുൽ ഗാന്ധി ട്വീറ്റ് ചെയ്തു.
भारत की एक बेटी का रेप-क़त्ल किया जाता है, तथ्य दबाए जाते हैं और अन्त में उसके परिवार से अंतिम संस्कार का हक़ भी छीन लिया जाता है।
ये अपमानजनक और अन्यायपूर्ण है।#HathrasHorrorShocksIndia pic.twitter.com/SusyKV6CfE
— Rahul Gandhi (@RahulGandhi) September 30, 2020
ഈ മാസം 14നാണ് പടിഞ്ഞാറൻ യുപിയിലെ ഹത്രസിൽ നാലുപേർ ചേർന്ന് പെൺകുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്തത്. പെൺകുട്ടിയുടെ നാക്ക് മുറിച്ചെടുത്ത നിലയിലാണെന്നും ശരീരത്തിലെങ്ങും മുറിവുകളുണ്ടെന്നും കഴുത്തിനും നട്ടെല്ലിനും ഗുരുതരമായി പരുക്കേറ്റിരുന്നുവെന്നും പോലീസ് വ്യക്തമാക്കുന്നു.