ഹോങ്കോങ്: അമേരിക്കയുടെ ഗൈഡഡ് മിസൈൽ ഡിസ്ട്രോയർ യുഎസ്എസ് ഹാൽസീ വീണ്ടും തായ് വാൻ കടലിടുക്കിൽ. രണ്ടാഴ്ച്ക്കുള്ളിൽ രണ്ടാം തവണയാണ് ഹാൽസീ തായ് വാൻ കടലിടുക്കിലൂടെ സഞ്ചരിക്കുന്നത്. തായ് വാനൊപ്പം നിലകൊള്ളാനുള്ള യുഎസിന്റെ സന്നദ്ധതയുടെ സൂചനയാണ് ഇതിലൂടെ വ്യക്തമാക്കുന്നത്. തായ് വാന്റെ പേരിലുള്ള ചൈനീസ് ഭീഷണികളെ വിലവെക്കുന്നില്ലെന്നും വേണ്ടി വന്നാൽ യുദ്ധത്തിന് തയ്യാറാണെന്നുമാണ് ഈ ഗതാഗതത്തിലൂടെ അമേരിക്ക മുന്നറിയിപ്പ് നൽകുന്നത്.
ഇതിന് പുറമേ ഞായറാഴ്ച്ച യു എസ് നാവികസേനയുടെ ഒരു നിരീക്ഷണ വിമാനം തായ് വാനിൽ ഇറങ്ങിയെന്ന് ചൈനീസ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. അമേരിക്കയുടെ വിമാനം തായ് വാനിൽ ഇറങ്ങിയത് തങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് ചൈന കണക്കാക്കുന്നത്. യു എസ് കാബിനറ്റ് സെക്രട്ടറി അലക്‌സ് അസർ തായ് വാൻ സന്ദർശിച്ചതും ചൈനയെ ചൊടിപ്പിച്ചു. യുഎസ് ഭരണകൂടത്തിലെ ഉന്നത പദവിയിലുള്ള ഒരാൾ തായ് വാനിലെത്തുന്നത് ദശകങ്ങൾക്ക് ശേഷമാണ്.
റൊണാൾഡ് റീഗൻ യു എസ് പ്രസിഡന്റ് ആയിരിക്കേ നയതന്ത്ര പിന്തുണ നൽകി തായ് വാൻ ഭരണകൂടത്തിന് വേണ്ടി തയ്യാറാക്കിയ ആറ് ഉറപ്പുകൾ തിങ്കളാഴ്ച്ച പുറത്തുവിട്ടിരുന്നു. തായ് വാന് മേൽ പരമാധികാരമെടുക്കുന്ന ഒരു സാഹചര്യത്തിനും യുഎസ് സമ്മതം അറിയിച്ചിട്ടില്ല, ബെയ്‌ജിങ്ങുമായി ഒത്തുതീർപ്പിലെത്താൻ യുഎസ് ഒരിക്കലും തായ് വാന് മേൽ സമ്മർദ്ദം ചെലുത്തില്ല എന്നിവയാണ് ഉറപ്പുകളിൽ ചിലത്. എന്നാൽ, ‘റീഗന്റെ ഉറപ്പുകൾ’ തായ് വാന് നല്ലതിനാവില്ല എന്നാണ് ചൈനയുടെ ഭീഷണി. തായ് വാനെന്ന ദ്വീപുരാഷ്ട്രം തങ്ങളുടേതാണെന്ന അവകാശവാദത്തിൽ മുന്നോട്ട് പോവുകയാണ് ചൈന. ചൈനയിലെ ആഭ്യന്തര യുദ്ധത്തിന് പിന്നാലെ തായ് വാൻ സ്വയം പിൻവാങ്ങിയെങ്കിലും അത് അംഗീകരിച്ചു കൊടുക്കാൻ ചൈന ഇപ്പോഴും തയ്യാറയിട്ടില്ല.
അസറിന്റെ സന്ദർശനത്തിലൂടെയും വിമാനമിറക്കിയതിലൂടെയും തായ് വാന് പിന്തുണ പ്രഖ്യാപിച്ചതാണെങ്കിൽ യുഎസ്എസ് ഹെൽസിയുടെ സഞ്ചാരം ചൈനക്കുള്ള ശക്തമായ താക്കീതാണെന്ന് രാജ്യാന്തര രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.