ന്യൂഡെൽഹി: ബിജെപിയിൽ നിന്ന് കോൺഗ്രസിലേക്ക് തിരികെയെത്തിയ മുൻ മന്ത്രി ഹരക് സിംഗ് റാവത്തിന് ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റില്ല. പകരം ഹരകിന്റെ മരുമകളും മുൻ ഫെമിന മിസ് ഇന്ത്യ മൽസരാർഥിയുമായ അനുകൃതി ഗുസൈന് കോൺഗ്രസ് സീറ്റ് നൽകി. ലാൻസ്‌ഡോവ്‌നെ നിയോജക മണ്ഡലത്തിൽ നിന്നാണ് അനുകൃതി മൽസരിക്കുക.
2016ൽ കോൺഗ്രസിൽ നിന്ന് ചുവടുമാറി ബിജെപിയിലേക്ക് പോയ 10 എംഎൽഎമാരിൽ ഒരാളായിരുന്ന ഹരക് സിംഗ്, തിരഞ്ഞെടുപ്പിനു മുന്നോടിയായാണ് തന്റെ പഴയ തട്ടകത്തിലേക്ക് തിരികെയെത്തിയത്. ഹരകിനെ തിരികെ എടുക്കുന്നതിനെ ഉത്തരാഖണ്ഡ് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റി ചെയർമാനുമായ ഹരീഷ് റാവത്ത് ഉൾപ്പടെയുള്ളവർ എതിർത്തിരുന്നു.
ഇതോടെ സ്‌ഥാനാർഥി പ്രഖ്യാപനവും വൈകി. ഒടുവിൽ ഇന്നലെയാണ് കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പൂർണമായി പ്രഖ്യാപിച്ചത്. ഇതിൽ ഹരകിന് സീറ്റ് ഉണ്ടായിരുന്നില്ല. രണ്ട് പതിറ്റാണ്ടിൽ നടന്ന നാല് നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ഇത് ആദ്യമായാണ് ഹരക് സിംഗ് റാവത്തിന് സീറ്റ് ലഭിക്കാതിരിക്കുന്നത്.
തനിക്കും മകന്റെ ഭാര്യക്കും തിരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്ന നിബന്ധനയോടെയാണ് ഹരക് കോൺഗ്രസിലേക്ക് തിരികെ എത്തിയത്. ഹരകിനു സീറ്റ് നൽകാതിരുന്ന കോൺഗ്രസ് നേതൃത്വം മകന്റെ ഭാര്യക്ക് സീറ്റ് നൽകുകയും ചെയ്‌തു.
കഴിഞ്ഞ ദിവസമാണ് ഉത്തരാഖണ്ഡിൽ കോൺഗ്രസ് മൂന്നാംഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചത്. മുൻ മുഖ്യമന്ത്രി ഹരീഷ് റാവത്ത് ലാൽ കൂവയിൽ മൽസരിക്കും. ഹരീഷ് റാവത്തിന്റെ മകൾ അനുപമ റാവത്ത് ഹരിദ്വാർ റൂറലിൽ സ്‌ഥാനാർഥിയാകും. രാംനഗറിൽ മഹേന്ദ്രപാൽ സിംഗ് ആണ് സ്‌ഥാനാർഥി.
Most Read: വാതുവെപ്പ് നിയമലംഘനം; ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക്