സിംബാബ്‌വെ: വാതുവെപ്പ് നിയമ ലംഘനവുമായി ബന്ധപ്പെട്ട് സിംബാബ്‌വെയുടെ മുൻ ക്യാപ്റ്റൻ ബ്രെൻഡൻ ടെയ്‌ലർക്ക് വിലക്ക് ഏർപ്പെടുത്തി രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ. മൂന്നര വർഷത്തേക്കാണ് ടെയ്‌ലറെ ഐസിസി വിലക്കിയിരിക്കുന്നത്.
വാതുവെപ്പിനായി ഇന്ത്യൻ വ്യവസായി തന്നെ സമീപിച്ചിരുന്നെന്നും അത് ഐസിസിയോട് വെളിപ്പെടുത്തിയില്ലെന്നും കഴിഞ്ഞ ദിവസം ടെയ്‌ലർ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് നടപടി.
2019 ഒക്‌ടോബറിലാണ് ഇന്ത്യൻ വ്യവസായി ടെയ്‌ലറെ സമീപിച്ചത്. സിംബാബ്‌വെയിൽ ടി-20 ടൂർണമെന്റ് ആരംഭിക്കാനെന്ന വ്യാജേന എത്തിയ ഇയാൾ 15,000 ഡോളറും നൽകി. സിംബാബ്‌വെ ക്രിക്കറ്റ് ബോർഡ് ഏറെ കാലമായി ശമ്പളം നൽകിയിരുന്നില്ല. അതിനാൽ ടെയ്‌ലർ ഈ പണം സ്വീകരിച്ചു. തുടർന്ന് വ്യാപാരി ടെയ്‌ലർക്ക് കൊക്കൈൻ നൽക്കുകയും ടെയ്‌ലർ അത് ഉപയോഗിക്കുകയും ചെയ്‌തു. പിന്നാലെ ഇതിന്റെ വീഡിയോ ദൃശ്യങ്ങൾ ഉപയോഗിച്ച് ബ്ളാക്ക്‌മെയിൽ ചെയ്‌താണ് വ്യവസായി ടെയ്‌ലറോട് വാതുവെക്കാൻ ആവശ്യപ്പെട്ടത്.
എന്നാൽ വാതുവെക്കാമെന്ന് സമ്മതിച്ചെങ്കിലും താൻ അത് ചെയ്‌തില്ലെന്നും ടെയ്‌ലർ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയിരുന്നു.
34കാരനായ ടെയ്‌ലർ സിംബാബ്‌വെയുടെ ഏറ്റവും മികച്ച കളിക്കാരിൽ ഒരാളാണ്. അടുത്തിടെയാണ് താരം രാജ്യാന്തര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. 2004ൽ ദേശീയ ജഴ്സിയണിഞ്ഞ താരം 204 ഏകദിന മൽസരങ്ങളിൽ നിന്നായി 6677 റൺസാണ് നേടിയിട്ടുള്ളത്. 24 ടെസ്‌റ്റ് മൽസരങ്ങളിൽ നിന്ന് 2320 റൺസ് നേടിയ താരം 45 ടി-20കളും ദേശീയ ജഴ്സിയിൽ കളിച്ചിട്ടുണ്ട്.
Most Read: എസ്ബിഐയുടെ സ്‌ത്രീവിരുദ്ധ സര്‍ക്കുലർ; കേന്ദ്ര ധനകാര്യമന്ത്രിക്ക് കത്തയച്ച് ശിവദാസന്‍ എംപി