തിരുവനന്തപുരം: സംസ്‌ഥാനത്ത് ആറര ലക്ഷം വാക്‌സിൻ ഡോസുകൾ എത്തിയതോടെ ക്ഷാമത്തിന് താൽകാലിക പരിഹാരം. ഇന്ന് കൂടുതൽ കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കും. ഓൺലൈൻ രജിസ്ട്രേഷൻ നിർബന്ധമാണെങ്കിലും നിലവിൽ സ്‌പോട് രജിസ്ട്രേഷൻ നടത്തിയവർക്കും വാക്‌സിൻ ലഭിക്കും.
ഇന്നലെ 9 കേന്ദ്രങ്ങൾ മാത്രം പ്രവർത്തിച്ച തിരുവനന്തപുരം ജില്ലയിൽ ഇന്ന് 108 കേന്ദ്രങ്ങളിൽ വാക്‌സിനേഷൻ നടക്കും. മറ്റ് ജില്ലകളിലും മെഗാ വാക്‌സിനേഷൻ ക്യാംപുകളും സ്വകാര്യ ആശുപത്രികളിലെ വാക്‌സിൻ സൈറ്റുകളും പുനരാരംഭിച്ചു. ഒന്നും രണ്ടും ഡോസുകാർ കൊവിൻ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണമെന്ന് നിർബന്ധമാണ്. ആവശ്യമെങ്കിൽ അക്ഷയ കേന്ദ്രങ്ങളുടെ സഹായം തേടാം.
അതേസമയം, രണ്ടാം ഡോസ് പന്ത്രണ്ട് ആഴ്‌ച വരെ വൈകിയേക്കാമെന്നാണ് വിദഗ്‌ധർ നൽകുന്ന വിവരം. 18ന് മുകളിൽ പ്രായമുള്ളവരുടെ വിഭാഗത്തിൽ ഗുരുതര അസുഖങ്ങളുള്ളവർക്ക് മുൻഗണന നൽകാനാണ് തീരുമാനം. രണ്ടാം ഡോസ് പന്ത്രണ്ട് ആഴ്‌ച വരെ താമസിച്ച് എടുത്താൽ പ്രതിരോധ ശേഷി കൂടുകയേ ഉള്ളുവെന്നും വിദഗ്‌ധർ നിർദ്ദേശിച്ചു.
18ന് മുകളിൽ പ്രായമുള്ളവർക്ക് മെയ് 1 മുതലാണ് വാക്‌സിൻ നൽകുക. ചീഫ് സെക്രട്ടറി, ആരോഗ്യ സെക്രട്ടറി, ധനകാര്യ സെക്രട്ടറി എന്നിവരുൾപ്പെട്ട സമിതി വാക്‌സിൻ വാങ്ങാനുള്ള നടപടികൾ ഏകോപിപ്പിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികൾക്ക് സ്വന്തം നിലക്ക് വാക്‌സിൻ വാങ്ങാനും അനുമതിയുണ്ട്.
Also Read: രണ്ടാം ഡോസ് വാക്‌സിൻ 12 ആഴ്‌ച വരെ വൈകാം, ആശങ്ക പെടേണ്ടതില്ല; മുഖ്യമന്ത്രി