തിരുവനന്തപുരം: വിദേശത്തേക്ക് പോകുന്നവർക്ക് പ്രത്യേക വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകുന്നതുമായി ബന്ധപ്പെട്ട് ഒടിപി ലഭിക്കുന്നതിലെ പ്രശ്‌നങ്ങൾ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആധാറുമായി ലിങ്ക് ചെയ്‌തിട്ടുള്ള മൊബൈല്‍ നമ്പറുകളിലേക്ക് മാത്രം ഒടിപി ലഭിക്കുന്ന സാഹചര്യമുണ്ട്. ഭൂരിഭാഗം പേരും ആധാറുമായി മൊബൈൽ നമ്പർ ബന്ധിപ്പിച്ചിട്ടില്ലാത്തതിനാൽ കൈവശമുള്ള മൊബൈൽ നമ്പറുകളിൽ ഒടിപി ലഭിക്കുന്നതിനുള്ള സൗകര്യം ഒരുക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചു.
കേന്ദ്ര സര്‍ക്കാരിന്റെ നേരത്തെയുണ്ടായിരുന്ന മാര്‍ഗനിർദ്ദേശപ്രകാരം ഒന്നാം ഡോസ് വാക്‌സിൻ സ്വീകരിച്ച് നാല് മുതല്‍ ആറ് ആഴ്‌ചകള്‍ക്കിടെ രണ്ടാം ഡോസ് ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിരവധിപ്പേര്‍ വിദേശ യാത്രകള്‍ക്ക് തയ്യാറെടുത്തിരുന്നു. എന്നാല്‍ പുതിയ മാനദണ്ഡപ്രകാരം ഇടവേള 12 മുതല്‍ 16 ആഴ്‌ച വരെയാക്കി ദീര്‍ഘിപ്പിച്ചത് അവരെ ബുദ്ധിമുട്ടിലാക്കി.
ഇതിന് പുറമെ പല രാജ്യങ്ങളും വാക്‌സിനേഷൻ സര്‍ട്ടിഫിക്കറ്റില്‍ പാസ്‍പോര്‍ട്ട് നമ്പര്‍ വേണമെന്ന് നിഷ്‌കർഷിക്കുകയും ചെയ്‌തിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ കോവിന്‍ പോര്‍ട്ടലില്‍ ഇതിനുള്ള സംവിധാനമില്ല. കൊവാക്‌സിന് ഡബ്‌ള്യുഎച്ച്‌ഒ അംഗീകാരമില്ലാത്തിനാല്‍ പല രാജ്യങ്ങളും ഈ വാക്‌സിനെടുത്തവര്‍ക്ക് പ്രവേശനാനുമതി നല്‍കുന്നില്ല. ഈ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിന് ആവശ്യമായ നടപടികള്‍ എത്രയും വേഗം സ്വീകരിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടുകയും ചെയ്‌തിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ സംസ്‌ഥാന സര്‍ക്കാര്‍ തന്നെ നടപടികള്‍ സ്വീകരിച്ചതായും മുഖ്യമന്ത്രി പറഞ്ഞു. വിദേശത്തേക്ക് ജോലി, പഠന ആവശ്യങ്ങള്‍ക്കായി പോകുന്നവര്‍ക്ക് സംസ്‌ഥാനം വാങ്ങിയ വാക്‌സിൻ നല്‍കും. പാസ്‍പോര്‍ട്ട് നമ്പര്‍ ഉള്‍പ്പെടുത്തിയ പ്രത്യേക സര്‍ട്ടിഫിക്കറ്റും ഇവര്‍ക്ക് ലഭ്യമാക്കും. ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാര്‍ക്കാണ് ഇതിന്റെ ചുമതലയുള്ളത്. ആവശ്യക്കാർ വിസ, വിദേശത്തെ തൊഴില്‍ അല്ലെങ്കില്‍ വിദ്യാഭ്യാസ രേഖകൾ സഹിതം അതാത് ഓഫിസർമാരെ ബന്ധപ്പെടണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചു.
Also Read: വാക്‌സിനേഷൻ; വിദേശത്ത് പോകുന്നവര്‍ അറിയേണ്ടതെല്ലാം; സംശയങ്ങളും മറുപടിയും