ന്യൂഡെൽഹി: പുതിയ വാക്‌സിൻ നയം പ്രഖ്യാപിച്ചതിന് പിന്നാലെ മാർഗനിർദ്ദേശങ്ങൾ പുറത്തിറക്കി കേന്ദ്രസർക്കാർ. ജനസംഖ്യയും കോവിഡ് വ്യാപനത്തിന്റെ തോതും അടിസ്‌ഥാനമാക്കിയാവും സംസ്‌ഥാനങ്ങൾക്ക് വാക്‌സിൻ വിതരണം ചെയ്യുക. വാക്‌സിൻ പാഴാക്കുകയാണെങ്കിൽ അത് സംസ്‌ഥാനങ്ങൾക്ക് നൽകുന്ന ഡോസുകളുടെ അളവിനെ നെഗറ്റീവായി ബാധിക്കുമെന്നും കേന്ദ്രം മുന്നറിയിപ്പ് നൽകി.
ജൂൺ 21 മുതലാണ് പുതിയ നയം നടപ്പാക്കി തുടങ്ങുക. ഇന്നലെയാണ് കേന്ദ്രസർക്കാരിന്റെ വാക്‌സിൻ നയം മാറ്റി പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപനം നടത്തിയത്. ജൂണ്‍ 21 മുതല്‍ രാജ്യത്ത് 18 വയസിന് മുകളിൽ പ്രായമുള്ള എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായി നൽകുമെന്നാണ് കേന്ദ്ര സർക്കാരിന്റെ പുതിയ പ്രഖ്യാപനം. കോവിഡ് വാക്‌സിന്‍ നയം മാറ്റിയതായും വാക്‌സിന്‍ സംഭരണം പൂര്‍ണമായി കേന്ദ്രം നടത്തുമെന്നും അദ്ദേഹം വ്യക്‌തമാക്കിയിരുന്നു.
ആരോഗ്യപ്രവർത്തകർ, മുൻനിര പോരാളികൾ, 45 വയസിന് മുകളിലുള്ളവർ, രണ്ടാം ഡോസ് ലഭിക്കാനുള്ളവർ എന്നിവർക്കാണ് വാക്‌സിനേഷനിൽ മുൻഗണന ലഭിക്കുക. 18 വയസിന് മുകളിലുള്ളവർക്ക് വാക്‌സിൻ നൽകുന്ന കാര്യത്തിൽ സംസ്‌ഥാനങ്ങൾക്ക് സ്വന്തം നിലക്ക് മുൻഗണനാ ക്രമം നിശ്‌ചയിക്കാവുന്നതാണ്.
വാക്‌സിൻ നിർമാതാക്കൾ ഉൽപാദിപ്പിക്കുന്ന വാക്‌സിന്റെ 25 ശതമാനമാണ് സ്വകാര്യ ആശുപത്രികൾക്ക് നൽകുക. ഇവയുടെ കാര്യക്ഷമമായ വിതരണത്തിന് കേന്ദ്രത്തിന്റെ മേൽനോട്ടമുണ്ടാകുമെന്നും സർക്കാർ വ്യക്‌തമാക്കിയിട്ടുണ്ട്.
Also Read: കോവിഡ് അനാഥരാക്കിയ കുട്ടികളുടെ വിദ്യാഭ്യാസം മുടങ്ങരുത്; സുപ്രീം കോടതി